ഫുട്ബോൾ പ്രേമികളെ ഇരുട്ടിലാക്കി പവർ കട്ട്

സ്വന്തം ലേഖകൻ
തൃപ്രയാർ
തീരദേശത്തെ ഫുട്ബോൾ പ്രേമികളെ നിരാശരാക്കി ലോഡ് ഷെഡിങും മുന്നറിയിപ്പില്ലാത്ത പവർ കട്ടും. - ഞായറാഴ്ച രാവിലെ 7.30 ന് നടന്ന അർജന്റീന– ജോർദാൻ മത്സരം കാണാനായി കാത്തിരുന്ന ആരാധകർക്ക് വൈദ്യുതി ഇല്ലാത്തതിനാൽ ഫുട്ബോൾ മത്സരം കാണാൻ കഴിഞ്ഞില്ല. രാത്രി നടക്കുന്ന പല മത്സരങ്ങളിലും സമാന സ്ഥിതിയാണ്. ഇതിൽ ഫുട്ബോൾ ആരാധകർ വലിയ പ്രതിഷേധത്തിലാണ്.തീരദേശ പഞ്ചായത്തുകളിൽ രാത്രി അര മണിക്കൂറിലധികം പവർ കട്ട് ഉണ്ടാകുന്നുണ്ട്. ഫുട്ബോൾ മത്സരങ്ങൾ നടക്കുമ്പോൾ വൈദ്യുതി മുടങ്ങുന്നത് വലിയ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിച്ചത് മുതൽ വൈദ്യുതി തടസ്സം നേരിടുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷമായിട്ട് കേരളത്തിൽ പവർ കട്ട് ഉണ്ടായിട്ടില്ല. യുഡിഎഫ് അധികാരത്തിലെത്തിയ ശേഷം ആരംഭിച്ച വൈദ്യുതി നിയന്ത്രണത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ലോകകപ്പ് ഫുട്‌ബോൾ കാണാനായി ഉറക്കം കളഞ്ഞ് ഇരിക്കുവർക്ക് പവർകട്ട് കാരണം അതിനു കഴിയാതെ വരുന്നതിനെതിരെ വലിയ രോഷമാണ് ഉയരുന്നത്. ഇതിൽ പ്രതിഷേധിച്ച് നാട്ടികയിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച തൃപ്രയാർ കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കും. ചൊവ്വാഴ്ച്ച വൈകിട്ട് പവർകട്ട് സമയത്ത് ഫുട്ബോൾ ആരാധകരായ യുവതി യുവാക്കൾ വിവിധ ടീമുകളുടെ ജഴ്സിയണിഞ്ഞ് സമരത്തിൽ പങ്കെടുക്കും.











0 comments