ഗോപുരനടയുടെയും വെടിപ്പുരയുടെയും നിർമാണം വാസ്തുപ്രകാരം

ഇരിങ്ങാലക്കുട
കൂടൽമാണിക്യം ക്ഷേത്രത്തിലെ തെക്കേഗോപുര നടയുടെയും വെടിക്കെട്ട് പുരയുടെയും നിർമാണം വാസ്തു ശാസ്ത്രപ്രകാരമാണെന്ന് ദേവസ്വം ഭരണസമിതി പറഞ്ഞു. ഉത്സവകാലത്തെ തിരക്ക് പരിഗണിച്ച് സുരക്ഷാ കാരണങ്ങളാൽ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട വീതി കൂട്ടണമെന്ന് പൊലീസ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. വെടിപ്പുര പുതിയതായി പണിയാതെ കതിനവെടിയ്ക്കുള്ള ലൈസൻസ് പുതുക്കില്ല എന്ന കർശന നിർദേശവും വന്നു. തുടർന്ന് കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ഉണ്ണികൃഷ്ണൻ പഴുങ്ങാപറമ്പിൽ നമ്പൂതിരിപ്പാട് എന്നിവർ തയ്യാറാക്കിയ കണക്കുകൾ പ്രകാരമാണ് നിർമാണ പ്രവൃത്തികൾ നടത്തുന്നത്. കണക്കുകൾ ക്ഷേത്രം തന്ത്രിക്ക് കൊടുത്ത് അനുമതി വാങ്ങിയിരുന്നു. ഉത്സവകാലത്ത് കലശാഭിഷേകത്തിന്റെ സമയം മാറ്റുന്നു എന്ന ആരോപണവും ശരിയല്ല. മുൻകാലങ്ങളിലെപോലെ ഉച്ചപൂജയ്ക്കാണ് കലശാഭിഷേകം നടത്തുന്നത്. ശീവേലിക്ക് ശേഷം നടത്താറുള്ള കലശാഭിഷേകം ശീവേലിക്ക് മുമ്പ് നടത്തുന്നതിനാൽ വിശ്വാസികൾക്ക് കൂടുതൽ സമയം തൊഴുന്നതിനും മേള ആസ്വാദനത്തിനും സൗകര്യം കിട്ടും.










0 comments