കിളികളെ കണ്ട് തുടങ്ങാം

സ്വന്തം ലേഖകൻ
തൃശൂർ
പറന്ന് നടക്കുന്ന പെലിക്കൻ അടക്കമുള്ള കിളികൾ– ഇൗ കാഴ്‌ചയോടെയാണ് തൃശൂർ സുവോളജിക്കൽ പാർക്ക് എന്ന വിസ്‌മയലോകം തുടങ്ങുന്നത്. ഇതിന് അടുത്തുതന്നെ മുതലയുണ്ട്. ഇതും കണ്ട് മുകളിലേക്ക് നടന്നാൽ മാനുകളെ കാണാം. ഇടുങ്ങിയ സ്ഥലത്ത് കിടന്നിരുന്ന മാനുകൾക്ക് പകരം വിശാലമായ ലോകത്ത് ഓടിനടക്കുന്ന മാനുകളെ കാണാം. അവിടെനിന്ന് താഴേക്ക് ഇറങ്ങിയാൽ സൈലന്റ് വാലി സോണിലെത്താം. ഇവിടെയാണ് കുരങ്ങുകളുടെ ആവാസ കേന്ദ്രം. ഇവിടെനിന്ന് പുലികളും കടുവയുമെല്ലാമുള്ള ഇടത്തേക്ക് പോകാം. വെള്ളത്തിൽ നീന്തിക്കളിക്കുന്ന ചന്തു കടുവയുടെ കാഴ്‌ചയാണ് സന്ദർശകരെ കൂടുതൽ ആകർഷിക്കുന്നത്. പിന്നീട് കാട്ടുപോത്ത് വസിക്കുന്ന ആഫ്രിക്കൻ പ്ലെയിൻസിന്റെ കാഴ്‌ച കാണാം. അതിനടുത്ത് റിയ, എമു, ഒട്ടകപ്പക്ഷി എന്നിവയുണ്ട്. അതിനപ്പുറമാണ് ഹിപ്പോപ്പൊട്ടാമസുള്ളത്. സുവോളജിക്കൽ പാർക്കിലെ കാഴ്‌ചകൾ ഏറ്റവും സുന്ദരമായി ആസ്വദിക്കാൻ നടന്നു കാണണം. പക്ഷി– മൃഗാദികൾക്കൊപ്പം പ്രദേശത്തെ പ്രകൃതി കൂടി ആസ്വദിക്കാനാകും. നാലു കിലോമീറ്റർ ചുറ്റളവിലുള്ള പാർക്ക് നടന്ന് കാണാൻ ബുദ്ധിമുട്ടുള്ളവർക്കായി ബസ് സൗകര്യമുണ്ട്. ടിക്കറ്റ് കൗണ്ടറിനു സമീപത്തെ ഓറിയന്റേഷൻ സെന്ററിൽനിന്ന് ആരംഭിക്കുന്ന ബസ് പാർക്കിന്റെ സർവീസ് റോഡ് വഴിയാണ് പോകുക. അഞ്ച് പോയിന്റുകളിൽ നിർത്തും. അവിടെ ഇറങ്ങുകയും കയറുകയും ചെയ്യാം. ടിക്കറ്റ് കൗണ്ടറിന് സമീപമാണ് ആദ്യ പോയിന്റ്. പിന്നീട് ക്യാഷു ജങ്‌ഷൻ, ലയൺ ജങ്‌ഷൻ, ആഫ്രിക്കൻ പ്ലെയിൻസ്, ഗ്രാസ് ലാൻഡ് എന്നിവിടങ്ങളിൽ നിർത്തിയശേഷം തിരികെ ഓറിയന്റേഷൻ സെന്ററിലെത്തും. പ്രധാന ഇടങ്ങളിലെല്ലാം കഫ്‌റ്റീരിയയും ടോയ്‌ലെറ്റ് കോംപ്ലക്‌സുമുണ്ട്. നടക്കുന്നതിനിടയിൽ വിശ്രമിക്കാൻ ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്.










0 comments