ഭാര്യയെ വധിക്കാൻ ശ്രമം
ബിജെപി നേതാവിന് പ്രവേശന വിലക്ക്

എ ആർ ശ്രീകുമാർ
തൃശൂർ
ഭാര്യയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാറിന് കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നതിന് കോടതി വിലക്ക്. ഹർജിക്കാരൻ മൂന്നുമാസം എല്ലാ തിങ്കളാഴ്‌ചയും പകൽ മൂന്നിനും നാലിനും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ ഹാജരാകണം. ഇൗ ആവശ്യത്തിന് ഒഴികെ ആറുമാസം സ്‌റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നാണ് തൃശൂർ അഡീഷണൽ സെഷൻസ് ജഡ്‌ജി കെ കമനീസിന്റെ വിധി. കേസിൽ പ്രതിക്ക് അനുവദിച്ച മുൻകൂർ ജാമ്യത്തിലാണ് കടുത്ത നിബന്ധനകളുള്ളത്. അറസ്റ്റ് രേഖപ്പെടുത്തിയാൽ അഞ്ച് മണിക്കൂർ ഹർജിക്കാരനെ കസ്റ്റഡിയിൽ വയ്ക്കാൻ അന്വേഷണ ഏജൻസിക്ക് അർഹതയുണ്ട്. ഹർജിക്കാരൻ 50,000 രൂപയുടെ ബോണ്ട് ഹാജരാക്കിയാലേ ജാമ്യം അനുവദിക്കാവൂ. നിബന്ധനകളിൽ ഏതെങ്കിലും ലംഘനമുണ്ടായാൽ ജാമ്യം റദ്ദാക്കും. ജാമ്യത്തിലായിരിക്കുമ്പോൾ ഹർജിക്കാരൻ സമാനമായ മറ്റേതെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ലെന്നും വിധിയിൽ പറയുന്നു. ഭാര്യ പ്രിയങ്കയെ ആക്രമിച്ചതിനെ തുടർന്ന് മതിലകം പൊലീസ് ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. കഴിഞ്ഞ ഒമ്പതിനാണ് ആക്രമണം നടന്നത്. ചില സ്‌ത്രീകളുമായുള്ള ശ്രീകുമാറിന്റെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തതാണ് തന്നെ ആക്രമിക്കാൻ കാരണമെന്ന് പ്രിയങ്ക മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ബിജെപി പ്രവർത്തകൻ പ്രിയങ്കയുടെ വീട്ടിലെത്തി കേസ് പിൻവലിക്കണമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും വഴങ്ങിയില്ല. പ്രിയങ്ക പരാതിയിൽ ഉറച്ചുനിന്നതോടെ ശ്രീകുമാർ ബിജെപി പ്രസിഡന്റ് സ്ഥാനം കഴിഞ്ഞദിവസം രാജിവച്ചു.










0 comments