സ്‌മാർട്ട് വൈദ്യുതി മീറ്റർ രണ്ടാംഘട്ടം : വിവാദമുണ്ടാക്കുന്നത് സ്വകാര്യവൽക്കരണത്തിന്

പി ആർ ചന്തുകിരൺ
Published on Jun 21, 2026, 01:48 AM | 1 min read
തിരുവനന്തപുരം
: സ്‌മാർട്ട് വൈദ്യുതി മീറ്റർ സ്ഥാപിക്കുന്ന സംസ്ഥാനത്തിന്റെ ബദൽ പദ്ധതി കാപെക്‌സ് (ക്യാപിറ്റൽ എക്‌സ്‌പെൻഡിച്ചർ) അട്ടിമറിക്കാൻ ഗൂഢനീക്കം. കേന്ദ്രസർക്കാരിന്റെ ടോട്ടക്‌സ് (ടോട്ടൽ എക്‌സ്‌പെൻഡിച്ചർ) രീതി നടപ്പാക്കാന്‍ താൽപ്പര്യമുള്ള അദാനി ഗ്രൂപ്പിനുവേണ്ടി അവർ തന്നെയാണ് ഇതിന് പിന്നിലെന്ന് ആരോപണം.മുഖ്യമന്ത്രി വി ഡി സതീശന്റെ മംഗളൂരുയാത്ര ഇതിന്റെ നിഗൂഢതയേറ്റുന്നു.
കാപെക്‌സിന്റെ രണ്ടാംഘട്ട ടെണ്ടറിൽ പങ്കെടുത്ത 11 വൻകിട കമ്പനികളിൽ അദാനി എനർജി സൊല്യൂഷൻസുമുണ്ട്. ടെണ്ടർ നടപടി ദുരൂഹമെന്ന് വരുത്തി വിവാദമുണ്ടാക്കി പദ്ധതി അവസാനിപ്പിക്കാനാണ് നീക്കം.
പദ്ധതിയുടെ രണ്ടാംഘട്ടത്തിന് 2026 മെയ് 15-നാണ് സാങ്കേതിക ലേലം തുറന്നത്. കമ്പനികളുടെ സാങ്കേതിക രേഖകളും സാമ്പിൾ മീറ്ററുകളുടെ ലബോറട്ടറി പരിശോധനയും നടക്കുന്നു. ഇതിൽ വിജയിക്കുന്നവർക്ക് ജൂലൈയിലെ സാമ്പത്തിക ലേലത്തിലേക്ക് പ്രവേശിക്കാം. മീറ്ററുകൾ സ്ഥാപിക്കേണ്ടത് കെഎസ്ഇബിയാണ്.
ജനങ്ങളിൽ അധികഭാരമില്ലാതെയും സ്വകാര്യവൽക്കരണത്തിന് വഴങ്ങാതെയും സ്‌മാർട്ട് മീറ്റർ സ്ഥാപിക്കുന്ന പദ്ധതി കടുത്ത സമ്മർദം നേരിട്ടാണ് കെഎസ്‌ഇബി നടപ്പാക്കിയത്.
സംസ്ഥാനത്തിന്റെ അധിക കടമെടുപ്പിനുള്ള വ്യവസ്ഥയായാണ് കേന്ദ്ര സർക്കാർ പ്രീപെയ്ഡ് സ്‌മാർട്ട് മീറ്ററുകൾ ടോട്ടക്‌സ് മാതൃകയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചത്. 2023-ൽ ക്ഷണിച്ച ടെൻഡറിൽ അടങ്കലിനെക്കാൾ 44.8 ശതമാനം ഉയർന്നതായിരുന്നു കുറഞ്ഞ തുക.
ഇത് റദ്ദാക്കാൻ എൽഡിഎഫ് സർക്കാർ നിർദേശിച്ചു. പിന്നീടാണ് കാപെക്‌സ് കരാർ ഉറപ്പിച്ചത്. 3101.38 കോടിയോളം രൂപയുടെ ലാഭമുണ്ടായി. രണ്ടാംഘട്ടം 50 ലക്ഷം സ്‌മാർട്ട് മീറ്ററുകളാണ് സ്ഥാപിക്കേണ്ടത്.
2026 ജനുവരി അഞ്ചിനാണ് കെഎസ്ഇബി നടപടി തുടങ്ങിയത്. മാർച്ചിൽ മന്ത്രിസഭ അംഗീകരിച്ചു.










0 comments