വനംവകുപ്പിന്റെ വാഹനം തകര്‍ക്കാന്‍ ശ്രമിച്ചു
ദേശീയപാത സംരക്ഷണസമിതിയുടെ മറവില്‍ അടിമാലിയില്‍ വ്യാപക അക്രമവുമായി യുഡിഎഫ്

അടിമാലിയില്‍ ദേശീയപാത സംരക്ഷണ സമിതിയുടെ പേരില്‍ യുഡിഎഫ് വനംവകുപ്പിന്റെ വാഹനം തടയുന്നു
അടിമാലി
ദേശീയപാത സംരക്ഷണസമിതിയുടെ മറവില്‍ അടിമാലിയില്‍ യുഡിഎഫിന്റെ അക്രമസമരം. തിങ്കള്‍ വൈകിട്ട് നാലിന് ശേഷമാണ് ചക്രസ്തംഭന സമരമെന്ന പേരില്‍ ടൗണില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് അക്രമികള്‍ പൊലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഇതുവഴിയെത്തിയ വനംവകുപ്പിന്റെ വാഹനം തടഞ്ഞുനിര്‍ത്തി തകര്‍ക്കാനും ശ്രമിച്ചു. ഇത് തടഞ്ഞ പൊലീസിന് നേരേ ആക്രമണം നടത്തി. ഏറെ നേരം വാഹനങ്ങള്‍ തടഞ്ഞിട്ട് യാത്രക്കാരെ ദുരിതത്തിലാക്കി. റോഡില്‍ കുടുങ്ങിയ യാത്രക്കാര്‍ യാത്രാ തടസ്സമുണ്ടാക്കിയവര്‍ക്കെതിരെ തിരിഞ്ഞതോടെയാണ് ഇവര്‍ റോഡില്‍നിന്നും മാറിയത്. ദേശീയപാത സംരക്ഷണസമിതിയെന്ന പേരില്‍ അടുത്ത കാലത്തായി തട്ടിക്കൂട്ടിയ അരാഷ്ട്രീയസംഘടനയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ചില വിദ്യാലയങ്ങളിൽ സമരാനുകൂലികള്‍ സ്കൂള്‍ നേരത്തെവിടണമെന്ന് ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. ടൗണില്‍ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ ഇവര്‍ പ്രചാരണം നടത്തി. ഇതിന്റെ ഭാഗമായി ഏതാനും സ്വകാര്യ സ്കൂളുകള്‍ നേരത്തെ ക്ലാസ് അവസാനിപ്പിച്ച് കുട്ടികളെ പറഞ്ഞയച്ചു. മുന്‍കൂട്ടി അക്രമം ആസൂത്രണം ചെയ്താണ് യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തിയതെന്ന് ഇതിലൂടെ വ്യക്തമാണ്. ഗതാഗതം തടസ്സപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.









0 comments