മെഡലുകൾ വാരിക്കൂട്ടി
കേദാർനാഥിന് വീടെന്ന സ്വപ്‌നം കൈയെത്തും ദൂരെ

മാതാപിതാക്കൾക്കൊപ്പം കേദാർനാഥും സഹോദരനും
ടി ജോർജുകുട്ടി
Published on Nov 02, 2025, 12:07 AM | 1 min read
ഏലപ്പാറ
സംസ്ഥാന സ്കൂൾ കായികമേളയിൽ മീറ്റ് റെക്കാഡോടെ ഹൈജന്പിൽ സ്വർണം നേടിയ കൊച്ചുമിടുക്കന് വീടെന്ന സ്വപ്‌നം കൈയത്തും ദൂരെ. കായിക മത്സരങ്ങളിൽ സ്വർണ മെഡൽ നേടുന്ന വീടില്ലാത്ത വിദ്യാർഥികൾക്ക് 50 വീട് വച്ച് നൽകുമെന്ന വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടിയുടെ ഉറപ്പാണ് എസ് കേദാർനാഥിനും വീട്ടുകാർക്കും ശുഭപ്രതീക്ഷയാകുന്നത്. പെരുവന്താനം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് കേദാർനാഥ്. ഒക്ടോബറിൽ നെടുങ്കണ്ടത്ത് നടന്ന ജില്ലാ സ്കൂൾ മീറ്റിലും ഹൈജംപ്, ലോങ്ങ് ജംപ് ഇനങ്ങളിൽ സ്വർണമെഡൽ നേട്ടവുമായാണ് സംസ്ഥാന കായികോത്സവത്തിൽ പങ്കെടുത്തത്. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന മത്സരത്തിൽ മീറ്റ് റെക്കാഡോടെയാണ് സ്വർണ മെഡൽ നേട്ടം കൈവരിച്ചത്. 1.94 മീറ്ററാണ് ചാടിയത്. ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയിലെ സന്തോഷ് ജോർജ് ആണ് പരിശീലകൻ. പെരുവന്താനം തെക്കേമലയ്ക്ക് സമീപം വാഗമല എന്ന ഗ്രാമത്തിൽ ജനിച്ചു വളർന്ന കേദാർനാഥ് കായിക രംഗത്ത് മെഡൽ ജേതാവായ അമ്മ വിനോഭയുടെ ശിക്ഷണത്തിലായിരുന്നു ആദ്യ പരിശീലനം നേടിയത്. കോരുത്തോട് സികെഎം ഹയർ സെക്കൻഡറി സ്കൂളിൽ ദ്രോണാചാര്യ കെ പി തോമസ് മാഷിന്റെ ശിക്ഷണത്തിലാണ് വിനോഭാ കായികരംഗത്ത് പരിശീലനം ആരംഭിച്ചത്. ഹൈജംപ്, 100 മീറ്റർ ഹർഡിൽസ് ഇനങ്ങളിൽ സംസ്ഥാനതലത്തിൽ സ്വർണം, വെള്ളി മെഡലുകൾ നാലുവർഷം തുടർച്ചയായി നേടിയാണ് ശ്രദ്ധേയയായത്. ഗുജറാത്തിലും ബാംഗ്ലൂരിൽനടന്ന ദേശീയ ഗെയിംസിലും മെഡൽ നേടിയിട്ടുണ്ട്. സഹോദരൻ ബദരീനാഥും ഹെെജംപ് താരമാണ്. അച്ഛൻ സനീഷ് സിപിഐ എം ഏലപ്പാറ ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള കൈരളി റെഡ്ബാൻഡിന്റെ ക്യാപ്ടനുമായിരുന്നു









0 comments