പട്ടയം നടപടികളിൽ മെല്ലെപ്പോക്ക്
എന്ന് തീരുമീ കാത്തിരിപ്പ്


സ്വന്തം ലേഖകൻ
Published on Aug 24, 2025, 12:15 AM | 1 min read
ഏലപ്പാറ
പീരുമേട് താലൂക്കിൽ പട്ടയത്തിനായി അപേക്ഷ നൽകിയവരുടെ കാത്തിരിപ്പ് നീളുന്നു. ഉദ്യോഗസ്ഥരുടെ അവഗണനയും അനാസ്ഥയുമാണ് പട്ടയം നടപടികളിലെ മെല്ലെപ്പോക്കിന് കാരണം. 2015 മുതൽ ഏലപ്പാറ, ഉപ്പുതറ, വാഗമൺ, പെരുവന്താനം തുടങ്ങിയ വില്ലേജുകളിൽനിന്ന് പട്ടയത്തിനായി ആയിരക്കണക്കിന് അപേക്ഷകളാണ് താലൂക്ക് ഭൂമി പതിവ് ഓഫീസിൽ ലഭിച്ചിട്ടുള്ളത്. വർഷങ്ങളായി ഭൂമി പതിവ് ഓഫീസിന്റെ പ്രവർത്തനം കാര്യക്ഷമല്ലെന്നും ആക്ഷേപമുണ്ട്. ലാൻഡ് അസൈൻമെന്റ് തഹസിൽദാർ സ്ഥിരമായി ഓഫീസിലില്ലാത്തത് അപേക്ഷകരെ വലയ്‌ക്കുന്നു. രണ്ടുവർഷംമുമ്പ്, ഭൂമി അളന്ന് മഹസർ തയ്യാറാക്കുന്നതിന്റെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി ആരോപണമുണ്ട്. സാമ്പത്തികമായി ഉയർന്നവർക്കുമാത്രം പട്ടയംനൽകുന്ന രീതിയാണ് കണ്ടുവരുന്നത്. വാഗമൺ വില്ലേജിൽ സർക്കാർ ഭൂമി കൈയേറിയവർക്ക് ആവശ്യമായ രേഖകൾ നൽകാൻ ചില റവന്യൂ ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായും ആക്ഷേപമുണ്ട്. ഭൂമി പതിവ് കമ്മിറ്റി പരിശോധന നടത്തി കലക്ടറുടെ കാര്യാലയത്തിലേക്കയച്ച 350 അപേക്ഷകൾ തുടർനടപടിയില്ലാതെ കെട്ടിക്കിടക്കുകയാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പണത്തോടുള്ള ആർത്തിമൂലം, സാധാരണക്കാർക്ക് അർഹമായ പട്ടയം നിഷേധിക്കുന്നതായാണ് ആരോപണം.









0 comments