കുമളിയിലെ വെള്ളക്കെട്ട്
കൈത്തോടുകളുടെ ശുചീകരണത്തിന് തടസം വനംവകുപ്പ്

കുമളി ആനവച്ചാൽ തോട്ടിലെ തടസങ്ങൾ
കുമളി
കുമളി ടൗണിലും സമീപ പ്രദേശങ്ങളിലും വെള്ളം കയറാൻ കാരണമായത് വനംവകുപ്പിന്റെ അനാസ്ഥ. ഇത് തിങ്കളാഴ്‍ച ചേര്‍ന്ന അവലോകന യോഗത്തിലും ചര്‍ച്ചയായി. പെരിയാറിന്റെ കൈ തോടുകളായ റോസാപ്പൂക്കണ്ടം- തേക്കടി, അട്ടപ്പള്ളം- തേക്കടി എന്നിവിടങ്ങളില്‍ വനമേഖലയിലെ ശുചീകരണം നടത്താൻ വനംവകുപ്പ് വിസമ്മതിക്കുന്നതാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയെന്ന് വ്യാപക പരാതിയുണ്ട്. രണ്ട് കൈത്തോടുകളും നേരത്തേ മുതലുള്ളതാണ്. റോസാപ്പൂണ്ടത്തോട് ചേർന്ന് കിടക്കുന്ന വനമേഖലയായ വട്ടക്കണ്ടം, കൊക്കരക്കണ്ടത്തിന്റെ ചില ഭാഗങ്ങൾ, തേക്കിൻകാട് ഉൾപ്പെടെ നിരവധി ചതുരശ്ര കിലോമീറ്ററില്‍ പെയ്യുന്ന വെള്ളം റോസാപ്പൂക്കണ്ടം കൈത്തോട് വഴിയാണ് തേക്കടി തടാകത്തിലെത്തുന്നത്. അട്ടപ്പള്ളം, ഒട്ടകത്തലമേട്, ഒന്നാംമൈൽ, അമരാവതി തുടങ്ങിയ മേഖലയില്‍ പെയ്യുന്ന വെള്ളവും അട്ടപ്പള്ളം തോടുകളിലൂടെ ഒഴുകി തേക്കടിയിലെത്തും. രണ്ട് തോടുകളും വനമേഖലയായ ആനവച്ചാൽ മുളങ്കാടിനുള്ളിലൂടെയാണ് ഒഴുകുന്നത്. ഈ ഭാഗത്തുള്ള തോട് ഏറെക്കുറെ നികന്ന അവസ്ഥയിലും. മുളകൾ ഒടിഞ്ഞുവീണ് തോട് തടസ്സപ്പെടുന്നത് പതിവാണ്. ഇത്തവണ ഏക്കർ കണക്കിന് പ്രദേശത്തെ മുളകൾ ഒടിഞ്ഞുവീണിട്ടുണ്ട്. ഇത് ഒഴുക്കിനെ ബാധിച്ചതോടെയാണ് പെരിയാർ കോളനിയിൽ നാപ്പതോളം വീടുകളിൽ വെള്ളം കയറിയത്. ഇതുവരെയും വെള്ളംകയറാത്ത തേക്കടിക്കവലയ്ക്ക് താഴെയുള്ള നിരവധി സ്ഥാപനങ്ങളും വീടുകളും ഇത്തവണ മുങ്ങി. പഞ്ചായത്ത് ശുചീകരണം നടത്താൻ വനംവകുപ്പിനോട് അനുമതി ചോദിച്ചെങ്കിലും നിഷേധിച്ചതായി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.









0 comments