ശബരിമല തീർഥാടനം
കാനനപാത നവീകരണം തുടങ്ങി

കാനനപാത തെളിയിക്കുന്നു
കുമളി
മണ്ഡല മകര വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ശബരിമല തീർഥാടകർക്കായി പരമ്പരാഗത കാനനപാത നവീകരണം തുടങ്ങി. വനംവകുപ്പിന്റെ നേതൃത്വത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ പാതയിലെ കാടുനീക്കി സത്രം–- പുല്ലുമേട്-– സന്നിധാനം കാനന പാതയിലാണ് അറ്റകറ്റപ്പണികൾ നടക്കുന്നത്. പുല്ലുമേട് ദുരന്തത്തെ തുടർന്നാണ് കോഴിക്കാനം– പുല്ലുമേട് പാത സുപ്രീംകോടതി വിധിയെ തുടർന്ന് അടച്ചത്. തുടർന്നാണ് സത്രം-– സന്നിധാനംപാത സജീവമായത്. തീർഥാടകരുടെ വരവിനു മുന്നോടിയായി പെരിയാർ കടുവാ സങ്കേതത്തിൽ ഉൾപ്പെടുന്ന കാനനപാത 12 കിലോമീറ്ററാണ് വൃത്തിയാക്കുന്നത്. ഇതിന്റെ ഭാഗമായി വഴിയിൽ വീണു കിടക്കുന്ന മരങ്ങൾ നീക്കം ചെയ്യുന്നതിന് പുറമേ റോഡിന്റെ ഇരുവശവും ഉള്ള കാടുകളും വെട്ടി മാറ്റുന്നുണ്ട്. വന്യജീവി ആക്രമണം തടയാൻ സുരക്ഷാ ക്രമീകരണങ്ങളായി വന്യജീവി ആക്രമണങ്ങളിൽനിന്നും തീർഥാടകരുടെ സുരക്ഷയ്ക്കായി വനംവകുപ്പിന്റെ സംഘം റോഡിൽ കാവൽ ഉണ്ടാകും. വന്യജീവി സാന്നിധ്യം ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷമാവും ദിവസവും തീർഥാടകരുടെ സുരക്ഷിതയാത്ര ഒരുക്കുക. വഴിയിൽ വിവിധ പോയിന്റുകളിൽ എക്കോ ഗാർഡ്സ് ഉണ്ടാവും. വന്യമൃഗ സാന്നിധ്യം ഉണ്ടായെങ്കിൽ തീർഥാടകർക്ക് മുന്നറിയിപ്പ് നൽകാനും അടിയന്തര വൈദ്യസഹായം നൽകാനും ഇവരുണ്ടാകും. മുൻവർഷങ്ങളിലെ പോലെ പുല്ലുമേട്ടിൽ വനംവകുപ്പിന്റെ ലഘുഭക്ഷണശാലയും ഉണ്ടാവും.
അര കിലോമീറ്റർ ഇടവിട്ട് കുടിവെള്ള വിതരണവും ഉണ്ടാകും. സീതക്കുളം, പുല്ലുമേട, ഉപ്പുപാറ തുടങ്ങിയ കേന്ദ്രങ്ങളിൽ ആംബുലൻസ് മെഡിക്കൽ സേവനവും ഒരുക്കും. കഴിഞ്ഞവർഷം മണ്ഡലകാലത്ത് ഇതുവഴി 1,32,500 തീർഥാടകരാണ് കടന്നുപോയത്. കുമളി വഴി എത്തുന്ന തീർഥാടകർ വണ്ടിപ്പെരിയാർ എത്തിയ ശേഷമാണ് സത്രത്തേയ്‌ക്ക് പോകുന്നത്. വണ്ടിപ്പെരിയാറിൽനിന്നും സത്രത്തേയ്‌ക്ക് 14 കിലോമീറ്റർ ദൂരമുണ്ട്.









0 comments