കേന്ദ്രം രാസവളം സബ്സിഡി വെട്ടിക്കുറച്ചു
കര്‍ഷകസംഘം ഹെഡ് പോസ്റ്റ്ഓഫീസ് മാര്‍ച്ചും ധര്‍ണയും നാളെ

കട്ടപ്പന
സബ്സിഡി വെട്ടിക്കുറച്ച് രാസവളം വല വർധിപ്പിച്ച മോദി സർക്കാരിന്റെ കർഷകദ്രോഹ നയത്തിനെതിരെ കേരള കർഷക സംഘം പ്രക്ഷോഭത്തിന്. ചൊവ്വ രാവിലെ 10ന് കട്ടപ്പന, തൊടുപുഴ, നെടുങ്കണ്ടം ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കൽ മാർച്ചും ധർണയും നടത്തും. കട്ടപ്പനയിൽ സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം സി വി വർഗീസ് ഉദ്ഘാടനം ചെയ്യും. നേതാക്കളായ മാത്യു ജോർജ്, ബേബി മാത്യു, കെ എൻ വിനീഷ്‌കുമാർ എന്നിവർ സംസാരിക്കും.
തൊടുപുഴയിൽ ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. പി പി ചന്ദ്രൻ, മുഹമ്മദ് ഫൈസൽ, ആശ വർഗീസ്, പി ഡി സുമോൻ എന്നിവർ സംസാരിക്കും. നെടുങ്കണ്ടത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ വി ബേബി ഉദ്ഘാടനം ചെയ്യും. ടി കെ ഷാജി, പി രവി, കെ ബി വരദരാജൻ, ജോളി ജോസ് എന്നിവർ സംസാരിക്കും.
രണ്ടുവർഷത്തിനിടെ വളംസബ്‌സിഡിയിൽ 84,000 കോടി രൂപയാണ് വെട്ടിക്കുറച്ചത്. 2023- 24ൽ സബ്സിഡിക്ക് 2.51 ലക്ഷം കോടി രൂപ ചെലവഴിച്ചപ്പോൾ ഇത്തവണ ബജറ്റിൽ വകയിരുത്തിയത് 1.67 ലക്ഷം കോടി മാത്രം. മിനിമം താങ്ങുവില പോലും നൽകാതെയും സബ്സിഡി വെട്ടിക്കുറച്ചും കേന്ദ്രം കർഷകരെ വഞ്ചിക്കുന്നു. ആവശ്യത്തിന് വളം ലഭ്യത ഉറപ്പുവരുത്താത്തതിനാൽ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമായി. രാസവളത്തിന് കുത്തനെ വില വർധിപ്പിച്ചതോടെ എല്ലാത്തരം കൃഷികൾക്കും ഉൽപാദനച്ചെലവ് വർധിക്കും.
ജിഡിപിയുടെ 19 ശതമാനം സംഭാവന ചെയ്യുന്ന കാർഷിക മേഖലയെ തകർക്കാനുള്ള നീക്കമാണിതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.









0 comments