ഇനി എന്ന് തുറക്കും ഈ അങ്കണവാടി

പൂവച്ചൽ പുളിങ്കോടിലെ അങ്കണവാടി
വിനീത് ഗോവിന്ദ്
Published on Sep 11, 2026, 12:27 AM | 1 min read
കാട്ടാക്കട
ഉദ്ഘാടനം ചെയ്തിട്ടും അങ്കണവാടി തുറന്നുനൽകാത്തതോടെ കുരുന്നുകളുടെ പഠനം ഇപ്പോഴും സ്വകാര്യ കെട്ടിടത്തില്‍. എട്ടുമാസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞിട്ടും പുളിങ്കോട് വാർഡിലെ ആലമുക്കിലുള്ള എഴുപത്തിമൂന്നാം നമ്പർ അങ്കണവാടിയില്‍ വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ നൽകിയിട്ടില്ല. വൈദ്യുതി കണക്ഷനുവേണ്ടി പലതവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. വൈദ്യുതി എത്തിക്കാന്‍ രണ്ട് വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ചാൽ മതിയെന്നിരിക്കെ ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കാന്‍ പഞ്ചായത്ത് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. കെട്ടിടത്തിലേക്ക് കുടിവെള്ളം എത്തിക്കാന്‍ ടാങ്കും പൈപ്പ് സംവിധാനങ്ങളും സ്ഥാപിച്ചെങ്കിലും ജല കണക്ഷൻ ഇതുവരെ ലഭിച്ചില്ല. എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്താണ് അങ്കണവാടിയുടെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. കുടിവെള്ളത്തിന് ജലസംഭരണിയും പൈപ്പ് സംവിധാനവും സ്ഥാപിച്ചു. ജലജീവൻ മിഷൻ വഴി സ്ഥിര കണക്ഷൻ ലഭിക്കുന്നതിന് ഉണ്ടായ കാലതാമസമാണ് കുടിവെള്ളത്തിന് തടസ്സമായത്. ഇതിനുപകരം സമീപത്തെ സ്വകാര്യ വ്യക്തി വെള്ളം നൽകാൻ തയ്യാറായി. ഇതേത്തുടര്‍ന്നാണ് മുന്‍ പഞ്ചായത്ത് ഭരണസിമിതി കെട്ടിടം ഉദ്ഘാടനം ചെയ്തത്. എന്നാല്‍, തുടർന്ന് കോൺഗ്രസ് ഭരണസമിതിയും വാർഡ് മെമ്പർ ഷീജ ബീവിയും ഇതില്‍നിന്ന് പിന്‍വാങ്ങി. മാത്രമല്ല, തുടര്‍നടപടികള്‍ സ്വീകരിച്ചുമില്ല. ഇതോടെ അങ്കണവാടിക്കെട്ടിടം കാടുമൂടിയ സ്ഥിതിയിലാണ്. കെട്ടിടത്തിൽ വൈദ്യുതിയും കുടിവെള്ളവും ഉറപ്പാക്കി അങ്കണവാടി ഉടനെ തുറക്കണമെന്ന ആവശ്യത്തിലാണ് പ്രദേശവാസികള്‍. പ്രവർത്തനം ആരംഭിക്കണമെന്നാണ് പുളിങ്കോട് വാർഡിലെ നാട്ടുകാരുടെ ആവശ്യം.










0 comments