കരകൗശല വസ്തുക്കളുടെ വർണവിസ്മയങ്ങളുമായി സന്ധ്യ

വീട്ടിൽ നിർമിച്ച കരകൗശലവസ്‌തുക്കളുമായി സന്ധ്യ ഹരീഷ്
ഗിരീഷ് വാകയാട്
Published on Sep 11, 2026, 12:48 AM | 1 min read
ബാലുശേരി
കടലാസുകൾ, തുണികൾ, പുല്ല്, കുറുന്തോട്ടിച്ചെടി, പാള, അടക്കാത്തോട്, ഉണങ്ങിയ വാഴയില, പേപ്പർ ഗ്ലാസുകൾ തുടങ്ങിയവയൊന്നും പാഴാക്കാതെ കരകൗശല വസ്തുക്കളുടെ വർണവിസ്മയങ്ങളൊരുക്കുകയാണ് സന്ധ്യ. ഉള്ള്യേരി താഴെ മപ്പുറത്ത് സന്ധ്യ ഹരീഷിന്റെ വീട് കരകൗശല വസ്തുക്കളുടെ വർണങ്ങൾകൊണ്ട് അലങ്കരിതമാണ്. നെറ്റിപ്പട്ടം നിർമാണം, ഫാഷൻ ഡിസൈനിങ്, ആഭരണ നിർമാണം, ഗ്ലാസ് പെയിന്റിങ്, മധുബനി പെയിന്റിങ്, ഫാബ്രിക് പെയിന്റ്, ലീഫ് ആർട്ട്, ലീഫ് പെയിന്റിങ് തുടങ്ങിയവയെല്ലാം സന്ധ്യയ്ക്ക് വഴങ്ങും. സ്‌കൂൾ കാലംമുതൽ പഠനത്തിനപ്പുറം കളർ നൂലുകളോടും ചിത്രങ്ങളോടുമായിരുന്നു സന്ധ്യയ്ക്ക് പ്രിയം. 26 വർഷത്തോളമായി ഈ സപര്യ മുടങ്ങാതെ തുടരുന്നു. എന്തിൽനിന്നും കരകൗശല വസ്തുക്കൾ നിർമിക്കും. വീട്ടിലേക്ക് കയറുന്ന ഭാഗം മു---തൽ അടുക്കളവരെ സന്ധ്യയുടെ കരകൗശല വസ്‌തുക്കളാണ്. സൈനികോദ്യോഗസ്ഥനായ ഭർത്താവ് ഹരീഷിന്റെ പൂർണ പിന്തുണയുണ്ട്. വീട്ടിലെ ജോലിയെല്ലാം കഴിഞ്ഞാണ് കരകൗശല വസ്തുക്കളുടെ നിർമാണം. കണ്ണൂർ പട്ടുവം റൂഡ് സെറ്റിൽനിന്ന് കളിമൺശിൽപ്പ നിർമാണവും കോഴിക്കോട് ആർഎസ്ഇടിയിൽനിന്ന് ചിത്രകലയും പഠിച്ചു. പൂർണമായും പരിസ്ഥിതി സൗഹൃദമായാണ് നിർമാണം. കടലാസും തുണിയുമാണ് നിർമാണത്തിനുപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഭൂമിയ്ക്കും വീടിനും ഉപദ്രവമില്ലെന്ന് സന്ധ്യ സാക്ഷ്യപ്പെടുത്തുന്നു. വയനാട് ദുരന്തബാധിതരെ സഹായിക്കാൻ താൻ നിർമിച്ച കരകൗശലവസ്തുക്കൾ വിറ്റ് കിട്ടിയ പണം നൽകാനും തയ്യാറായി. ആർമി വുമൺ വെൽഫെയർ അസോസിയേഷൻ സതേൺ കമാൻഡ് ഓഫ് എക്സലൻസ് സർട്ടിഫിക്കറ്റും സന്ധ്യയ്ക്ക് ലഭിച്ചിട്ടുണ്ട്. വിദ്യാർഥികളായ പവനും അലനുമാണ് മക്കൾ.









0 comments