കത്തുന്ന ചൂട്, ഒപ്പം വൈദ്യുതി നിയന്ത്രണവും
പൊറുതിമുട്ടി ജനം

കൊല്ലം
കത്തുന്ന ചൂടിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് ഇരുട്ടടിയായി വൈദ്യുതി നിയന്ത്രണവും. പകൽ പുറത്തിറങ്ങാൻ കഴിയാതെ വെന്തുരുകുന്നതിനിടയിലാണ് അപ്രഖ്യാപിത വൈദ്യുതി മുടക്കവും. രാത്രിയിലാണ് നിയന്ത്രണം എന്നു പറയുന്നുണ്ടെങ്കിലും പകലും അരമണിക്കൂറിലേറെ കട്ട് തുടരുകയാണ്. കറന്റ് പോയാൽ എപ്പോൾ വരും എന്ന് പറയാനും അധികൃതർക്ക് കഴിയുന്നില്ല. കൃത്യമായി അറിയിക്കാതെ നടത്തുന്ന വൈദ്യുതി നിയന്ത്രണത്തിൽ പ്രതിഷേധം ശക്തമാണ്. ഇതോടെ വൈദ്യുതി ഓഫീസുകളിൽ പലയിടത്തും ജനം പ്രതിഷേധവുമായി എത്തി. ഇതോടെ ജില്ലയിൽ വ്യാഴം മുതൽ 31വരെ രാത്രി ഏഴു മുതൽ 12.45വരെ 50മിനിറ്റ് നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്‌ഇബി അധികൃതർ പറയുന്നു. രണ്ട് നേരമായി 25മിനിറ്റ് വീതമായിരിക്കും നിയന്ത്രണം. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ചൂട് വർധിച്ചതും മഴയില്ലാത്തതുമാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നാണ് സർക്കാർ വാദം. എന്നാൽ, ഇത് മുൻകൂട്ടി കണ്ട് ആവശ്യമായ നടപടി സ്വകീരിക്കുന്നതിൽ വന്ന വീഴ്‌ചയാണ് ദുരിതത്തിന് ഇടയാക്കിയത്. കഴിഞ്ഞ 10വർഷം എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിലും ആസൂത്രണ മികവിലും അതിരൂക്ഷമായ പ്രതിസന്ധി ഉണ്ടായിട്ടും നാട് ഇരുട്ടിലായില്ല. വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് ആശുപത്രി, ഹോട്ടല്‍, നിർമാണ യൂണിറ്റ്, വ്യാപാരകേന്ദ്രം എന്നിവയുടെ പ്രവർത്തനം താളംതെറ്റി. ജനറേറ്ററുകളടക്കമുള്ള സൗകര്യങ്ങൾ ഇല്ലാതെ കച്ചവടം ചെയ്യുന്ന തട്ടുകടകൾ ഉൾപ്പെടെയുള്ളവർക്കും രാത്രിയിലെ വൈദ്യുതി മുടക്കം പ്രതിസന്ധിയാണ്. ഫ്രീസറുകളിലും മറ്റുമുള്ള സാധനങ്ങൾ ഉപയോഗിക്കാൻ കഴിയാതെ വൻ നഷ്ടം നേരിടുന്ന അവസ്ഥയും വ്യാപാരികൾ നേരിടുന്നു. അടിക്കടി വൈദ്യുതി നിലയ്ക്കുന്നത് പ്രായമായവർ, രോഗികൾ, അടക്കമുള്ളവരും അനുഭവിക്കുന്ന യാതന വിവരണാതീതം.










0 comments