print edition അനസ്‌തെറ്റിസ്‌റ്റുമാരെ സ്ഥലംമാറ്റി; വയനാട് മെഡിക്കൽ കോളേജിൽ ശസ്‌ത്രക്രിയ പ്രതിസന്ധിയിൽ

മാനന്തവാടി : വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽനിന്ന് അനസ്‌തെറ്റിസ്‌റ്റുമാരെ സ്ഥലംമാറ്റിയതോടെ ശസ്‌ത്രക്രിയകൾ പ്രതിസന്ധിയിൽ. നാലുഡോക്ടർമാരെയാണ് പകരം ആളെ നിയമിക്കാതെ സ്ഥലംമാറ്റിയത്. അത്യാവശ്യ ശസ്‌ത്രക്രിയകൾക്കുവരെ തീയതി നീട്ടി നൽകുകയും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയുമാണ് ഇപ്പോൾ.
ഒന്പത് അനസ്‌തെറ്റിസ്‌റ്റുമാരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേരെ രണ്ടുമാസം മുന്പും രണ്ടുപേരെ ദിവസങ്ങൾക്കുമുന്പുമാണ് സ്ഥലംമാറ്റിയത്. നിലവിലുള്ള അഞ്ചുപേരില്‍ രണ്ടുപേർ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആശുപത്രി വികസന സമിതി കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചവരാണ്. ആറ് ഓപ്പേറേഷൻ തിയറ്ററാണ് ആശുപത്രിയിലുള്ളത്. ഇഎന്‍ടി, ഗൈനക്കോളജി, ഓര്‍ത്തോ വിഭാഗങ്ങളില്‍ ആഴ്‌ചയില്‍ നൂറിലധികം മേജര്‍ ശസ്‌ത്രക്രിയ നടത്താറുണ്ട്. പുറമെ അടിയന്തിര ശസ്‌ത്രക്രിയകളും മൈനര്‍ ശസ്‌ത്രക്രിയകളും. സ്‌ത്രീരോഗ വിഭാഗത്തിലും ദിവസവും ശസ്‌ത്രക്രിയയുണ്ട്.
മതിയായ ഡോക്‌ടര്‍മാരില്ലാത്തതിനാൽ നിലവിലുള്ളവർക്ക് അമിതജോലി ഭാരമാണ്. അടിയന്തര സാഹചര്യങ്ങളിലും അപകടങ്ങള്‍ ഉണ്ടാകുന്പോഴും ഡോക്ടർമാരുടെ കുറവ് രോഗികളുടെ ജീവന് ഭീഷണിയാണ്. പകരം ഡോക്ടർമാരെ നിയമിക്കാതെ നിലവിലുള്ളവരെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് വ്യാഴാഴ്‌ച സിപിഐ എം–ഡിവൈഎഫ്‌ഐ പ്രവർത്തകർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. റെനിയെ ഉപരോധിച്ചു.









0 comments