ഉത്രാടത്തിരക്കിലമർന്ന് നഗരം

ഉത്രാട ദിനത്തിൽ പഴവങ്ങാടിയിൽ സാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്ക് ഫോട്ടോ/ എ ആര്‍ അരുണ്‍രാജ്
തിരുവനന്തപുരം
തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പുകളുടെ ഓട്ടത്തിലായിരുന്നു നാടും നഗരവും. ബുധനാഴ്‌ചത്തെ പൊന്നോണം പൊലിപ്പിക്കാൻ രാവിലെ തുടങ്ങിയ ഉത്രാടപ്പാച്ചിൽ അവസാനിച്ചത് രാത്രിയോടെ. തിരക്കിട്ടോട്ടത്തിൽ മറന്നുപോയതെല്ലാം ഓർത്തെടുത്ത് ചന്തയിലും വസ്‌ത്രാലയങ്ങളിലുമെല്ലാം ആളുകൾ ചുറ്റിക്കറങ്ങി. പഴവങ്ങാടി, ചാല, കിഴക്കേകോട്ട എന്നിവിടങ്ങളിലായിരുന്നു തിരക്ക് കൂടുതൽ. എന്നാല്‍, പ്രധാന റോഡുകളെ തിരക്ക് കാര്യമായി ബാധിച്ചില്ല. തിരുവോണത്തിന് വീട്ടുമുറ്റത്ത് പൂക്കളം തീർക്കാൻ പൂവ് തേടിയും ധാരാളം പേർ ചാലയിലെത്തി. പൂമാർക്കറ്റിൽ രാവിലെമുതൽ തിരക്ക് അനുഭവപ്പെട്ടു. പച്ചക്കറി വാങ്ങാൻ കൂടുതൽ പേരെത്തിയതും ഉത്രാടദിവസത്തിലാണ്. കുതിച്ചുയർന്ന പച്ചക്കറിവില താങ്ങാവുന്നതിനുമപ്പുറമായിരുന്നു. വഴിയോര വിപണി മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു. കമ്മൽ, മാല തുടങ്ങിയ ഫാൻസി ഇനങ്ങളുമായി അതിഥിത്തൊഴിലാളികളും നിരത്തിലുണ്ടായി. ഓണം വാരാഘോഷ പരിപാടികളും ദീപാലങ്കാരങ്ങളും കാണാന്‍ കുടുംബസമേതം ആളുകൾ എത്തിയതോടെ രാത്രിയില്‍ നഗരം വൻതിരക്കിലമർന്നു.










0 comments