print edition 4 മാസമായി പകുതി വേതനംമാത്രം; പ്രയാസത്തിലാണ് പ്രേരക്‌മാർ

സ്വന്തം ലേഖകർ
Published on Aug 25, 2026, 09:57 PM | 1 min read
തിരുവനന്തപുരം/കൊച്ചി: സംസ്ഥാനത്തെ സാക്ഷരതാ പ്രേരക്‌മാർക്ക് നാലുമാസത്തെ ഓണറേറിയം കുടിശ്ശിക നൽകിയില്ല. ഇൗ മാസംകൂടിയായാൽ അഞ്ചുമാസമാകും കുടിശ്ശിക. ഓണറേറിയത്തിലെ സാക്ഷരതാമിഷൻ നൽകേണ്ട 40 ശതമാനമാണ് (5500 രൂപ) കിട്ടാത്തത്. സാക്ഷരതാമിഷനിലെ 12 ജീവനക്കാർക്ക് ഓണം അഡ്വാൻസും നൽകിയില്ല.
998 പ്രേരക്‌മാരാണ് സംസ്ഥാനത്തുള്ളത്. വർഷങ്ങളായി ജോലി ചെയ്യുന്ന ഇവരുടെ ഓണറേറിയത്തിലെ 60 ശതമാനം അതത് തദ്ദേശസ്ഥാപനങ്ങളും 40 ശതമാനം സാക്ഷരതാ മിഷനുമാണ് നൽകേണ്ടത്. കഴിഞ്ഞ സാമ്പത്തികവർഷംവരെ കൃത്യമായി തുക ലഭിച്ചിരുന്നു. യുഡിഎഫ് സർക്കാർ വന്നതോടെ, സാക്ഷരതാമിഷൻ പുനഃസംഘടിപ്പിച്ചെങ്കിലും പ്രേരക്‌മാരുടെ പരിമിതമായ ഓണറേറിയം നൽകാൻ തയ്യാറായില്ല. സാക്ഷരതാമിഷനിലെ ജീവനക്കാർക്ക് ശന്പളവും ഉത്സവബത്തയുമെല്ലാം കൃത്യമായി നേരത്തെ നൽകിയപ്പോഴാണിത്. വിഷയം പലതവണ സർക്കാരിന്റെ മുന്നിൽ പ്രേരക്‌മാരുടെ സംഘടന ഉന്നയിച്ചെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല. ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചപ്പോൾ അവർ ട്രഷറിയുടെമേൽ കുറ്റം ചാർത്തി ഒഴിഞ്ഞു മാറുകയായിരുന്നെന്ന് കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് എൻ വി അനിൽ പറഞ്ഞു. ചില തദ്ദേശസ്ഥാപനങ്ങളും വിഹിതം നൽകുന്നില്ല.
ഇതിനുപുറമേ 12 താൽകാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കവുമുണ്ട്. 28വർഷംവരെ സേവനം ചെയ്‌തവർ കൂട്ടത്തിലുണ്ട്. തുടർസാക്ഷരതാ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന ഇവരെ ഒഴിവാക്കാനാണ് ഭരണതലത്തിലുള്ള ചിലരുടെ ശ്രമം. മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നീക്കം.










0 comments