സ്റ്റേഷൻ മാസ്റ്റർക്കടക്കം കൂട്ട സ്ഥലംമാറ്റം
കെഎസ്ആർടിസി വെള്ളറട ഡിപ്പോയെ തകർക്കാന്‍ യുഡിഎഫ്

വെള്ളറട
കെഎസ്ആർടിസി വെള്ളറട ഡിപ്പോയിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതോടെ ഡിപ്പോ പ്രവർത്തനം അവതാളത്തിൽ. ഐഎൻടിയുസി നേതാക്കളുടെ വ്യാജ പരാതിയിലാണ് സ്റ്റേഷൻ മാസ്റ്റർ അടക്കമുള്ള ആറുപേരെ സ്ഥലംമാറ്റിയത്. ഒരാളെ ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തി. മികച്ച സർവീസ് ഓപ്പറേഷനുള്ള പുരസ്കാരം നേടിയ സ്റ്റേഷൻ മാസ്റ്റർ സുധീറിനെ വെഞ്ഞാറമൂട് ഡിപ്പോയിലേക്ക് മാറ്റി. ആർ സജികുമാറിനെ സെൻട്രലിലേക്കും ആർ ജെ രതീഷ്, ദീപക് രഘു എന്നിവരെ വിതുരയിലേക്കും അനീതിനെ വിഴിഞ്ഞത്തേക്കും മോഹൻരാജിനെ നെടുമങ്ങാട് ഡിപ്പോയിലേക്കുമാണ് മാറ്റിയത്. മജീഷിനെയാണ് ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തിയത്. കെഎസ്‌ആർടിഇഎ (സിഐടിയു) സംസ്ഥാന, യൂണിറ്റ് ഭാരവാഹികളാണ് ഇവർ. എം വിൻസന്റ് എംഎൽഎ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് മുള്ളിലവിള സനൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മണലി സ്റ്റാൻലി എന്നിവർ നൽകിയ പരാതിയിലാണ് നടപടി. പ്രിയദർശിനി സൗജന്യയാത്രാ പദ്ധതിമൂലം മലയോരത്തെ വിവിധ റൂട്ടുകളിലുണ്ടായ യാത്രാക്ലേശം പരിഹരിക്കണമെന്നും കൂടുതൽ സർവീസ് വേണമെന്നും ആവശ്യപ്പെട്ടതോടെയാണ് ഇവര്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃ-ത്വം തിരിഞ്ഞത്. ഇത് പ്രിയദര്‍ശിനിക്കെതിരെയുള്ള നീക്കമായും ചിത്രീകരിച്ചു. പ്രിയദർശിനി പദ്ധതിക്കായി അന്പൂരി–മായം, വാഴിച്ചൽ കള്ളിക്കാട് കാട്ടാക്കട, ചെന്പൂര്–കാട്ടാക്കട സർവീസുകൾ നിര്‍ത്തിയിരുന്നു. ഇവിടങ്ങളിൽ ഇപ്പോള്‍ ഫാസ്റ്റ് സർവീസ് മാത്രമാണുള്ളത്. വെള്ളറട–കാട്ടാക്കട റൂട്ടിലേക്ക് പ്രിയദര്‍ശിനി സര്‍വീസുമില്ല. ഇത് കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിലേക്കുള്ള യാത്ര ദുരിതമാക്കി. ഇൗ സാഹചര്യത്തിലാണ് കൂടുതൽ സർവീസുകൾ വേണമെന്നാവശ്യപ്പെട്ട് കെഎസ്‌ആർടിഇഎ ഫ്ലക്‌സ് സ്ഥാപിച്ചത്. ഫ്ലക്‌സ് ഐഎൻടിയുസിക്കാര്‍ നശിപ്പിച്ചു. പരാതിപ്പെട്ടെങ്കിലും മാനേജ്‌മെന്റ് നടപടിയെടുത്തില്ല. പിന്നീട് കെഎസ്‌ആർടിഇഎ യൂണിയൻ നേതാക്കൾക്കെതിരെയുള്ള രാഷ്‌ട്രീയപ്രേരിത പരാതിയില്‍ അന്വേഷണംപോലുമില്ലാതെ നടപടിയെടുത്തു. സുഗമമായി നടക്കുന്ന ഡിപ്പോ പ്രവർത്തനം അട്ടിമറിക്കുന്നതിനെതിരെ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. അന്യായ സ്ഥലംമാറ്റം റദ്ദാക്കിയില്ലെങ്കിൽ പ്രക്ഷോഭപരിപാടികളിലേക്ക് നീങ്ങുമെന്ന് വെള്ളറട ഡിപ്പോ സംരക്ഷണസമിതി അറിയിച്ചു.










0 comments