സൈനൻ കെടാമംഗലത്തിന് ജന്മനാട് യാത്രാമൊഴിയേകി

അന്തരിച്ച മിമിക്രി കലാകാരൻ സൈനൻ കെടാമംഗലത്തിന്റെ മൃതദേഹത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമയുടെ നേതൃത്വത്തിൽ പാർടി പതാക പുതപ്പിക്കുന്നു
പറവൂർ
അന്തരിച്ച മിമിക്രി കലാകാരൻ സൈനൻ കെടാമംഗലത്തിന് ജന്മനാട് വേദനയോടെ വിടചൊല്ലി. പല്ലിലുണ്ടായ പഴുപ്പ് തലച്ചോറിൽ അണുബാധയായതിനെ തുടർന്ന് തിങ്കൾ വൈകീട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു സൈനന്റെ മരണം.
രാത്രിയോടെ വീട്ടിലും ചൊവ്വ രാവിലെ സെന്റ് ജോൺ മരിയ വിയാനി പള്ളിയുടെ അങ്കണത്തിലും പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ, ഏരിയ കമ്മിറ്റിയംഗം എം കെ വിക്രമൻ, ഏഴിക്കര ലോക്കൽ സെക്രട്ടറി കെ എൻ വിനോദ് എന്നിവരുടെ നേതൃത്വത്തിൽ പാർടി പതാക പുതപ്പിച്ചു.
മുഖ്യമന്ത്രി വി ഡി സതീശൻ, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, ഏരിയ സെക്രട്ടറി ടി വി നിധിൻ, പറവൂർ നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ്, രമേഷ് പിഷാരടി എംഎൽഎ, കെ എസ് പ്രസാദ്, നടൻമാരായ കലാഭവൻ ഷാജോൺ, ഷാജി നവോദയ, ബിജുക്കുട്ടൻ, നിയാസ് ബക്കർ, ധർമ്മജൻ ബോൾഗാട്ടി, സലിം ഹസ്സൻ, കെടാമംഗലം വിനോദ്, മിമിക്രി സീരിയൽ താരങ്ങൾ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.
തുടർന്ന് വീട്ടിൽനടന്ന അന്ത്യോപചാര ചടങ്ങുകൾക്ക് ശേഷം തോന്ന്യകാവ് ശ്മശാനത്തിൽ സംസ്കരിച്ചു. അനുശോചന യോഗത്തിൽ പുരോഗമന കലാ സാഹിത്യ സംഘം മേഖല സെക്രട്ടറി എ എസ് ദിലീഷ് അധ്യക്ഷനായി. എസ് ശർമ, ടി വി നിധിൻ, ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് സീന സജീവ്, ടി എ ദിലീപ്, കെ എൽ വിപിൻ, ഫാ.തോമസ് കോളരിക്കൽ, ഇക്ബാൽ അസ് ലമി, എം എ രശ്മി, എം എസ് രതീഷ്, ഒ യു ബഷീർ എന്നിവർ സംസാരിച്ചു.










0 comments