ബസിനുള്ളിൽ മാല മോഷ്‌ടിക്കാൻ ശ്രമം
തമിഴ്‌നാട് സ്വദേശികളായ 2 സ്ത്രീകൾ പിടിയിൽ

നെയ്യാറ്റിൻകര
സ്വകാര്യ ബസിൽ യാത്രക്കാരിയുടെ മാലപൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ തമിഴ്‌നാട് നാമക്കൽ സ്വദേശികളായ രണ്ട് സ്ത്രീകളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ശനി വൈകിട്ട് തിരുവനന്തപുരത്തുനിന്ന് പൂവാറിലേക്ക് പോവുകയായിരുന്ന ബസിലായിരുന്നു സംഭവം. നെയ്യാറ്റിൻകര വഴിമുക്കിൽനിന്ന് പൂവാറിലേക്കു പോയ ബസ് പ്ലാവില ഭാഗത്ത് എത്തിയപ്പോഴായിരുന്നു മോഷണശ്രമം. പ്രതികളെ മറ്റ് യാത്രക്കാർ ചേർന്ന് കൈയോടെ പിടികൂടുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകര, ബാലരാമപുരം പൊലീസ് സ്ഥലത്തെത്തി. പ്രതികളെ നെയ്യാറ്റിൻകര പൊലീസിന് കൈമാറി. ഇവർ സമാനമായ മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പ്രദേശത്ത് സ്ഥിരമായി മോഷണം നടത്തുന്ന സംഘത്തിൽപ്പെട്ടവരാണോയെന്നും പൊലീസ് അന്വേഷണമാരംഭിച്ചു. അതേസമയം, തിരക്കേറിയ നെയ്യാറ്റിൻകരയിലും സമീപ പ്രദേശങ്ങളിലും പൊലീസ് നിരീക്ഷണം കുറവാണെന്ന് ആക്ഷേപമുണ്ട്. പ്രാദേശിക റസിഡന്റ്‌സ് അസോസിയേഷനുകൾ പലതവണ പരാതികൾ നൽകിയിരുന്നു. പ്രദേശത്ത് ലഹരി-–മോഷണ സംഘങ്ങളുടെ ശല്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ രാത്രികാല പട്രോളിങ് ഉൾപ്പെടെ സുരക്ഷാ ക്രമീകരണങ്ങൾ ഊർജിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.










0 comments