കായ വിലകയറുന്പോഴും നോവാറാതെ വാഴക്കർഷകർ

അഗസ്‌തി കാലടിയിലെ വാഴത്തോട്ടത്തിൽ
കൊച്ചി
ഓണത്തിന് നേന്ത്രക്കായയുടെ വില ഉയരുന്പോഴും വാഴക്കർഷകർക്ക് നിരാശ. ഓണവിപണി ലക്ഷ്യമിട്ടുള്ള വാഴക്കൃഷിയാണ് കനത്ത മഴയിലും കാറ്റിലും നിലംപൊത്തിയത്. എങ്കിലും നിരാശ ഉള്ളിലൊതുക്കി ഓണത്തെ വരവേൽക്കുകയാണ് കർഷകർ. ഓണസദ്യയ്‌ക്ക് കാളനും അവിയലും കൂട്ടുകറിയുമെല്ലാം ഒരുക്കാനും ഉപ്പേരിക്കും കായ വേണം. അതുകൊണ്ടുതന്നെ ഓണസമയത്ത് വില കയറും. കേരളത്തിനുപുറത്തുനിന്നും കുലകളെത്തും. കേരളത്തിലെ വാഴക്കർഷകന്റെ നല്ലസമയംകൂടിയാണ് ഓണക്കാലം.
ഉപ്പേരിക്കുള്ള ഏത്തക്കായ കിലോ 70–75 രൂപവരെയും കറിക്കായ 60 രൂപയ്ക്കുമുകളിലുമാണ് വില. കാറ്റുംമഴയും തകർത്ത കൃഷിയിടങ്ങളിൽ ശേഷിച്ച കുലകൾ വിപണിയിൽ എത്തിക്കുകയാണ് കർഷകർ.
‘‘5500ൽ അധികം വാഴകളാണ് ഓണത്തിന് കൃഷി ചെയ്‌തത്. മഴയും കാറ്റും ചതിച്ചു. മൂവായിരത്തിൽ കൂടുതൽ വാഴകൾ പോയി. നല്ലവില കിട്ടുന്ന സമയമായിരുന്നു’’ – കാലടി കുറ്റിലക്കരയിലെ അഗസ്‌തി അൻമുറയുടെ വാക്കുകളിലുണ്ട് കർഷകർ നേരിടുന്ന പ്രതിസന്ധി. ‘‘നിരാശയോടെ പിന്മാറാൻ മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകർ തയ്യാറല്ല. ഇനിയും കൃഷിയിറക്കും. അതാണ് ജീവനും ജീവിതവും’’– അഗസ്‌തി പറഞ്ഞു.
അഗസ്‌തിയെപ്പോലെ നിരവധി കർഷകരുടെ അവസ്ഥ സമാനമാണ്. എങ്കിലും പ്രതീക്ഷയിലാണിവർ. കൃഷിയെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഇവർക്ക് ഇതൊരു ഉപജീവനമാർഗംമാത്രമല്ല. ‘‘75 വയസ്സുണ്ട് എനിക്ക്. 49 വർഷമായി കൃഷി ചെയ്യുന്നു. വാഴ മാത്രമല്ല, ജാതിയും പച്ചക്കറിയും കപ്പയും.... അങ്ങനെ എല്ലാമുണ്ട്. മക്കളെപ്പോലെയാണ് ഇവരെ പരിപാലിക്കുന്നത്. കേട് വന്നാലോ നശിച്ചാലോ ഉള്ളം പൊള്ളും. ഇത്തവണ ലക്ഷങ്ങളുടെ നഷ്ടം വന്നിട്ടുണ്ട്. എന്നാലും ഇനിയും കൃഷിയിറക്കും. ഇത് വിട്ട് വേറൊന്നുമില്ല’’– ആഗസ്‌തി പറഞ്ഞു. ഇതാണ് കർഷകന്റെ വിശ്വാസപ്രമാണം.










0 comments