"മിസ: ദ ലാസ്റ്റ് ബ്രീത്ത്’ ഇന്ന് മൂവാറ്റുപുഴയിൽ

കൊച്ചി
അടിയന്തരാവസ്ഥയിൽ ഭരണകൂട ഭീകരതയ്‌ക്കിരയായി കൊല്ലപ്പെട്ട നാടക,-സാമൂഹ്യപ്രവർത്തക സ്‌നേഹലത റെഡ്ഡി നേരിട്ട പീഡാനുഭവങ്ങളുടെ പൊള്ളിക്കുന്ന രംഗാവിഷ്‌കാരം "മിസ: ദ ലാസ്റ്റ് ബ്രീത്ത്’ ഞായറാഴ്‌ച മൂവാറ്റുപുഴയിൽ അരങ്ങേറും. ത്രിവേണി സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ടൗൺഹാൾ മൈതാനത്ത് രാത്രി എട്ടിനാണ് അവതരണം.
അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ 1976 മെയ് രണ്ടിനാണ് സ്‌നേഹലതയെ മിസ കരിനിയമപ്രകാരം അറസ്റ്റുചെയ്തത്. ബംഗളൂരു സെൻട്രൽ ജയിലിൽ കൊടുംപീഡനങ്ങൾക്കിരയായി ആരോഗ്യം തകർന്ന അവരെ 1977 ജനുവരി 15-ന് പരോളിൽവിട്ടെങ്കിലും അഞ്ചാംദിവസം (1977 ജനുവരി 20-ന്) മരിച്ചു. സ്‌നേഹലത റെഡ്ഡി എഴുതിയ ഡയറിക്കുറിപ്പുകളാണ് കോഴിക്കോട് ചിലങ്ക ഫ്ലോട്ടിങ് തിയറ്റർ അവതരിപ്പിക്കുന്ന നാടകത്തിനാധാരം. 90 മിനിറ്റ് ദൈർഘ്യം. നാല് അഭിനേതാക്കൾ 34 കഥാപാത്രങ്ങളായി മാറുന്നു. സ്‌നേഹലതയായി ചിന്നൂസ് ചിലങ്ക. നാടകരചനയും സംവിധാനവും ബിച്ചൂസ് ചിലങ്ക.










0 comments