വലഞ്ഞ് അമ്പൂരിയിലെ ആദിവാസി ഊരുകളും

പവർകട്ടിനെ തുടർന്ന് മണ്ണെണ്ണ വിളക്കു കത്തിച്ച് പഠിക്കുന്ന തൊടുമലയിലെ കുട്ടികൾ
വെള്ളറട
"ചേട്ടാ, സന്ധ്യ കഴിഞ്ഞാൽ പുസ്തകം തുറന്നു വെക്കാൻ പേടിയാണ്. കറണ്ട് പോയാൽ വീടിന് തൊട്ടടുത്ത് കാട്ടുപോത്തിന്റെ അലർച്ച കേൾക്കാം. ചിമ്മിനിവിളക്കിന്റെ വെളിച്ചത്തിൽ ഇരുന്ന് വായിക്കുമ്പോൾ എപ്പോഴാണ് മൃഗങ്ങൾ ഉള്ളിലേക്ക് ചാടിവീഴുക എന്ന് പേടിച്ചാണ് ഓരോ നിമിഷവും കഴിയുന്നത്...’ പരീക്ഷ അടുത്തെത്തിനിൽക്കെ അമ്പൂരി തൊടുമല ഉന്നതിയിലെ എട്ടാം ക്ലാസുകാരി സ്‌നേഹയുടെ ഈ വാക്കുകളിലുണ്ട്, കാടിന്റെ മക്കളുടെ ഇന്നത്തെ ഭീതിയും നോവും. കാടിറങ്ങുന്ന വന്യമൃഗങ്ങൾ വാഴുന്ന മലയോരത്ത് കൂരിരുട്ടിൽ ജനം അന്തിയുറങ്ങുന്നത് ഭയത്തോടെയാണ്. അമ്പൂരി പഞ്ചായത്തിലെ ആദിവാസി ഊരുകളിൽ മുന്നറിയിപ്പൊന്നുമില്ലാതെ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മണിക്കൂറുകളോളം വൈദ്യുതി നിലയ്ക്കുന്നു. തൊടുമല ഉന്നതിയിൽ വഴിവിളക്കുകൾ കത്താതെയായിട്ട് മാസങ്ങളായി. വീടുകളിലും വെളിച്ചമില്ലാതാകുന്നതോടെ കടുപ്പമേറിയ ഇരുട്ടിലൂടെയുള്ള യാത്രകൾ വഴിയോരങ്ങളിൽ നിലയുറപ്പിക്കുന്ന വന്യമൃഗങ്ങളുടെ മുന്നിലേക്കാണ്. തെന്മല ഊരിലെ അവസ്ഥയും ഭിന്നമല്ല; വഴിവിളക്കുകളില്ലാത്തതിനാൽ സന്ധ്യമയങ്ങിയാൽ ജീവനും കൈയിലെടുത്ത് വീടുകൾക്കുള്ളിൽ അടച്ചിരിക്കേണ്ട അവസ്ഥയിലാണ് ഓരോ കുടുംബവും. ഇടവനത്തിൽ വനംവകുപ്പ് സ്ഥാപിച്ച മൂന്ന് സോളാർ ലൈറ്റുകളാകട്ടെ, പേരിനുപോലും വെളിച്ചം നൽകാനാകാതെ കാഴ്ചവസ്തുക്കളായി നിലകൊള്ളുന്നു. ഇരുട്ട് ഏറ്റവും വലിയ തിരിച്ചടിയാകുന്നത് കുട്ടികളുടെ പഠനത്തിനാണ്. പകൽ സമയങ്ങളിൽപ്പോലും വൈദ്യുതിയില്ലാത്ത സ്ഥിതി വന്നതോടെ ഡിജിറ്റൽ പഠനസാമഗ്രികളും പുസ്തകങ്ങളുമായി കാത്തിരിക്കുകയാണ് അവർ.










0 comments