കൊലപാതകക്കേസ് പ്രതിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചവർ അറസ്റ്റിൽ

വർക്കല
കൊലപാതകക്കേസ് പ്രതിയുടെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. വെന്നിക്കോട് കട്ടിങ് മണലിവിളവീട്ടിൽ പ്രദീപ് (പടക്കം പ്രദീപ്, 37), കാറാത്തല ആർ കെ നിവാസിൽ കിരൺദാസ് (37) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്‌തു. വെള്ളി വൈകിട്ട് മൂന്നിന് കാറാത്തല ലക്ഷംവീട് കോളനി ശ്യാമളാലയത്തിൽ അജീഷിന്റെ വീട്ടിലാണ് പ്രതികള്‍ വെട്ടുകത്തിയടക്കമുള്ള മാരകായുധങ്ങളുമായെത്തി ആക്രമിച്ചത്. അജീഷിന്റെ തലയിൽ വെട്ടാൻ ശ്രമിച്ചെങ്കിലും വാതിൽ അടച്ചതിനാൽ വെട്ട് വാതിലിൽ പതിച്ചു. തുടർന്ന് അടുക്കളവാതിൽവഴി ഓടിയാണ് അജീഷ് രക്ഷപ്പെട്ടത്. വർഷങ്ങൾക്കുമുമ്പ് പ്രതികളുടെ സുഹൃത്തായ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ അജീഷും സഹോദരനായ അജിത്തും പ്രതിയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമുണ്ടായത്. 2025ൽ അജീഷ് സഹോദരൻ അജിത്തിനെ തേപ്പുകരണ്ടി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. പ്രദീപിനെതിരെ വർക്കല സ്റ്റേഷനിൽമാത്രം പന്ത്രണ്ടോളം കേസുകളുണ്ടെന്നും കാപ്പാ നിയമപ്രകാരവും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കിരൺദാസും വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.











0 comments