പാറശാലയുടെ സി കെ

പാറശാല: 10 വർഷമായി പാറശാലയുടെ വികസന നായകനാണ് സി കെ ഹരീന്ദ്രൻ. മൂന്നാംവട്ടം ജനവിധി തേടുന്പോൾ രാഷ്‌ട്രീയ എതിരാളികൾക്കുപോലും വിമർശനമുന്നയിക്കാനില്ല. 2016, 2021 തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെയാണ് പാറശാലക്കാർ അദ്ദേഹത്തെ നിയമസഭയിലേക്ക് അയച്ചത്. 2000 കോടിയിലേറെ രൂപയുടെ പദ്ധതികൾ മണ്ഡലത്തിലെത്തിച്ചു.
എസ്എഫ്ഐയിലൂടെ പൊതുരംഗത്തെത്തി. അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളിയായതിന്റെ പേരിൽ ആറുമാസം അട്ടക്കുളങ്ങര സബ്‌ജയിലിൽ കഴിയേണ്ടി വന്നു. പുറത്തിറങ്ങിയ ഉടൻ കള്ളക്കേസ് ചുമത്തി വീണ്ടും അറസ്റ്റുചെയ്ത് ക്രൂരമർദനത്തിന് വിധേയനാക്കി. ശാസ്തമംഗലം കോൺസൻട്രേഷൻ ക്യാമ്പിൽ ജയറാം പടിക്കലിന്റെയും ലക്ഷ്‌മണയുടെയും സാന്നിധ്യത്തിൽ ഏറ്റുവാങ്ങിയത് കൊടിയമർദനം.
24-ാം വയസ്സിൽ സിപിഐ എം കുന്നത്തുകാൽ ലോക്കൽ സെക്രട്ടറി. 27–-ാം വയസ്സിൽ നെയ്യാറ്റിൻകര ഏരിയ സെക്രട്ടറിയായി. 24 വർഷം ചുമതല വഹിച്ചു. നിലവിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം. എൻആർഇജി വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന ട്രഷററുമാണ്.
ഭാര്യ: സിന്ധു എസ് നായർ (ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ്). മകൾ: ഡോ. ശ്രീലക്ഷ്‌മി ഹരീന്ദ്രൻ. മരുമകൻ: എ എസ് നവീൻ (എൻജിനിയർ).









0 comments