വട്ടിയൂർക്കാവ് ജില്ലയുടെ യുവത്വം

ആന്‍സ് ട്രീസ ജോസഫ്
Published on Mar 10, 2026, 12:00 AM | 1 min read
തിരുവനന്തപുരം
കിള്ളിയാറും കരമനയാറും തഴുകിയൊഴുകുന്ന സാഹോദര്യത്തിന്റെയും തുരുത്ത്. നഗരത്തിരക്കും ഗ്രാമത്തിന്റെ തനിമയും നിലനിര്‍ത്തുന്ന മണ്ണ്. വികസന വിശേഷങ്ങളുടെ തലയെടുപ്പിലാണ് വട്ടിയൂര്‍ക്കാവ് മണ്ഡലം അറിയപ്പെടുന്നത്. തിരുവനന്തപുരം നോര്‍ത്ത് മണ്ഡലമാണ് 2011ല്‍ വട്ടിയൂര്‍ക്കാവായത്. വട്ടിയൂര്‍ക്കാവ്, കുടപ്പനക്കുന്ന് പഞ്ചായത്തുകളും കോര്‍പറേഷനിലെ 10 വാര്‍ഡുകളുമാണ് തുടക്കത്തിലുണ്ടായിരുന്നത്. പഞ്ചായത്തുകള്‍ കോര്‍പറേഷനോട് കൂട്ടിച്ചേര്‍ത്തതോടെ 24 വാര്‍ഡുകളും നാലാഞ്ചിറ വാര്‍ഡിന്റെ പകുതിയും ഉൾപ്പെട്ടു. 2025ലെ വാര്‍ഡ് പുനര്‍വിഭജനത്തോടെ കോര്‍പറേഷനിലെ 25 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതായി വട്ടിയൂര്‍ക്കാവ് മണ്ഡലം. 2011ലെയും 2016ലെയും തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ മുരളീധരന്‍ വിജയിച്ചു. 2019ല്‍ കെ മുരളീധരന്‍ വടകര ലോക്‌സഭാ സീറ്റില്‍ മത്സരിച്ച് വിജയിച്ചശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മണ്ഡലം പിടിച്ചെടുത്തു. തിരുവനന്തപുരം മേയറായിരുന്ന വി കെ പ്രശാന്താണ് യുഡിഎഫിനെ അട്ടിമറിച്ചത്. കേരളം "മേയര്‍ ബ്രോ' എന്നുവിളിച്ച വി കെ പ്രശാന്ത് 14,465 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാറിനെ തോൽപ്പിച്ചത്. 2021ല്‍ 21,515 എന്ന ഭൂരിപക്ഷത്തില്‍ വി കെ പ്രശാന്ത് സീറ്റ് നിലനിര്‍ത്തി. തിരുവനന്തപുരം നോര്‍ത്ത് ആയിരുന്നപ്പോള്‍ 1980ല്‍ എല്‍ഡിഎഫ്, 1982ല്‍ കോണ്‍ഗ്രസ്, 1987, 1991, 1996 വര്‍ഷങ്ങളില്‍ എല്‍ഡിഎഫ്, 2001ല്‍ കോണ്‍ഗ്രസ്, 2006ല്‍ എല്‍ഡിഎഫ് എന്നിവര്‍ക്കൊപ്പമായിരുന്നു മണ്ഡലം.










0 comments