അരങ്ങേറിയത് നാടകീയ രംഗങ്ങൾ
പോര് അവസാനിച്ചില്ല; ഭരണം കൈവിട്ട് യുഡിഎഫ്

തിരുവനന്തപുരം
ഇരട്ടി ഭൂരിപക്ഷം ലഭിച്ചിട്ടും ഗ്രൂപ്പുകളിയിൽ നാവായിക്കുളം പഞ്ചായത്ത് യുഡിഎഫിന് നഷ്‌ടപ്പെട്ടു. എസ്‌ഡിപിഐ പിന്തുണയോടെ വിജയിച്ചശേഷം മുഖംമറയ്‌ക്കാൻ പാങ്ങോട് പഞ്ചായത്തിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് അംഗം രാജിവച്ചു. എൽഡിഎഫും യുഡിഎഫും എട്ട് സീറ്റുവീതം നേടി തുല്യനിലയിലെത്തിയ വെന്പായം പഞ്ചായത്തിൽ മുതിർന്ന കോൺഗ്രസ് അംഗം വോട്ട് അസാധുവാക്കിയതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എൽഡിഎഫ് അംഗം തെരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്‌ച പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലുണ്ടായത് നാടകീയ രംഗങ്ങൾ. യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ വിമതനായി കോൺഗ്രസ് അംഗം മത്സരിച്ചതോടെയാണ് നാവായിക്കുളത്ത് യുഡിഎഫിന് ഭരണം നഷ്‌ടമായത്. ഗ്രൂപ്പുകളിയിൽ പ്രതിഷേധിച്ച് വിമതനായി മത്സരിച്ച ആസിഫ് കടയിലിന് എൽഡിഎഫ് പിന്തുണ നൽകിയതോടെ ഇദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് പ്രതിനിധികളായ നാലുപേരും കൂറുമാറി വിമതനൊപ്പം നിന്നു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഔദ്യോഗിക സ്ഥാനാർഥി സന്ധ്യ പരാജയപ്പെട്ടു. വിമതയായി മത്സരിച്ച കോൺഗ്രസ് അംഗം റീന ഫസലാണ് തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് 12, എൽഡിഎഫ് 6, ബിജെപി 6 എന്നിങ്ങനെയായിരുന്നു കക്ഷിനില. എസ്‌ഡിപിഐ പിന്തുണയോടെ പാങ്ങോട് പഞ്ചായത്തിൽ കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത് പ്രതിഷേധമായതോടെ നിർവാഹമില്ലാതെ രാജിവച്ചു. ഇവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. വെന്പായം പഞ്ചായത്തിൽ മുതിർന്ന കോൺഗ്രസ് അംഗം കണക്കോട് ഭുവനചന്ദ്രൻ യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിക്ക് വോട്ട് നൽകാതെ അസാധുവാക്കിയതിനാൽ ഭരണം എൽഡിഎഫിന് ലഭിച്ചു. പൂവാർ പഞ്ചായത്തിൽ വെൽഫെയർ പാർടിയുടെ പിന്തുണ യുഡിഎഫിനാണ്. രണ്ട് സ്വതന്ത്രന്മാരെ വിലകൊടുത്ത് വാങ്ങിയാണ് വിളവൂർക്കലിൽ യുഡിഎഫ് ഭരണത്തിലെത്തിയത്. അഞ്ചുതെങ്ങിലും മണന്പൂരിലും ചെമ്മരുതിയിലും നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.











0 comments