റോഡുകളിൽ സുരക്ഷാസംവിധാനങ്ങളില്ല
അമ്പൂരിയിൽ അപകടങ്ങൾ തുടർക്കഥ

അമ്പൂരി–കൂട്ടപ്പൂ റോഡിൽ സിഎസ്ഐ ചർച്ചിന് സമീപം നിയന്ത്രണംവിട്ട കാർ
വെള്ളറട
അമ്പൂരി പഞ്ചായത്തിലെ പ്രധാന റോഡുകളിൽ വാഹനാപകടങ്ങൾ പതിവാകുന്നത് ആശങ്ക ഉയർത്തുന്നു. തിങ്കളാഴ്ച അമ്പൂരി–കൂട്ടപ്പൂ റോഡിൽ സിഎസ്ഐ ചർച്ചിന് സമീപം നിയന്ത്രണംവിട്ട കാർ താഴ്‌ന്ന ഭാഗത്തേക്ക് മറിഞ്ഞത് ഇതിൽ അവസാനത്തേതാണ്. സമീപത്തെ മരത്തിൽ തട്ടിനിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. വാഹനത്തിലുണ്ടായിരുന്ന മൂന്ന് വിദ്യാർഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡുകളുടെ ശോച്യാവസ്ഥയും നിർമാണ രീതിയുമാണ് അപകടങ്ങൾ പെരുകാൻ കാരണമാകുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പ്രധാന റോഡുകൾ നവീകരിച്ചെങ്കിലും ആവശ്യമായ സുരക്ഷാസംവിധാനങ്ങളോ പാർശ്വഭിത്തികളോ പലയിടത്തും ഒരുക്കിയിട്ടില്ല. കഴിഞ്ഞ മാസം കൂട്ടപ്പൂവിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞിരുന്നു. മായത്തും അടുത്തിടെ സമാനമായ രണ്ട് അപകടങ്ങളുണ്ടായി. അപകടത്തിൽപ്പെടുന്നവരിൽ ഏറെയും അമ്പൂരിക്ക് പുറത്തുനിന്നെത്തുന്ന സഞ്ചാരികളാണ്. പ്രദേശത്തെ അപകടസാധ്യതയുള്ള മേഖലകൾ കണ്ടെത്തി അടിയന്തരമായി ഇരുമ്പുവേലികളും ക്രാഷ് ബാരിയറുകളും സ്ഥാപിച്ച് ഗതാഗത സുരക്ഷ ഉറപ്പാക്കാൻ പഞ്ചായത്ത് അധികൃതർ മുൻകൈ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









0 comments