വനിതാ ടെക്കികൾക്കുനേരെ ആക്രമണം: പ്രതിയെ പിടികൂടാതെ പൊലീസ്

കഴക്കൂട്ടം
ടെക്‌നോപാർക്കിലെ വനിതാ ജീവനക്കാരെ മർദിച്ച കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും പിടികൂടാതെ പൊലീസ്. പ്രതി വിജയകുമാറിന് കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധമാണ് പിടികൂടാന്‍ പൊലീസ് മടിക്കുന്നതെന്നും ഒളിവിൽ പോകാനും ജാമ്യമെടുക്കാനുമുള്ള സൗകര്യമൊരുക്കിയത് പൊലീസാണെന്നും ആക്ഷേപമുണ്ട്. പ്രതി നാസിക്കിലേക്ക് കടന്നുവെന്നാണ് സൂചന. ജൂലൈ 22 രാത്രി ഒന്പതിന് ടെക്‌നോപാർക്ക് ജീവനക്കാരായ കെ ബി ബിനിത, ജി ഐശ്വര്യ എന്നിവരെ കാപ്പ കേസ് പ്രതിയായ ചേങ്കോട്ടുകോണം അഞ്‌ജുഭവനിൽ വിജയകുമാർ (ബോംബെ കുമാർ) തടഞ്ഞുനിർത്തി ലൈംഗികചേഷ്ട കാണിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഐശ്വര്യയുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു. സംഭവത്തില്‍ ഇടപെട്ട റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളെയും മർദിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴക്കൂട്ടം എസിപിക്കും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പ്രതിപക്ഷനേതാവിനും നിവേദനം നൽകിയിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളിയിരുന്നു. എന്നിട്ടും പൊലീസ് അന്വേഷണത്തിൽ ഉഴപ്പുകയാണ്.









0 comments