കണ്ടെത്തല്‍ ബ്രിക്- ആര്‍ജിസിബി ഗവേഷകരുടേത്
പാര്‍ക്കിന്‍സണ്‍സ് നേരത്തേ തിരിച്ചറിയാൻ സെൻസറുകൾ

ഗവേഷകസംഘത്തിലുള്ള ഡോ. കെ ആർ മഹേന്ദ്രന്‍, വര്‍ഷ ഷാജി, ഡോ. നീതു പുതുമഠത്തില്‍ എന്നിവര്‍
തിരുവനന്തപുരം
പാര്‍ക്കിന്‍സണ്‍സ്, എഎല്‍എസ് (അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസ്) രോഗങ്ങൾ പ്രാരംഭത്തിലേ തിരിച്ചറിയാൻ സഹായിക്കുന്ന സാങ്കേതികവിദ്യയുമായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ (ബ്രിക്- ആര്‍ജിസിബി) ഗവേഷകര്‍. രോഗലക്ഷണങ്ങള്‍ കണ്ടെത്താന്‍ ജൈവസൂചകങ്ങളായ ബയോമാര്‍ക്കറുകളെ തിരിച്ചറിയുന്ന "സെല്‍ഫ് അസംബ്ലിങ് ഡ്യുവല്‍- ഡയമീറ്റര്‍' നാനോപോര്‍ സെന്‍സറുകളാണ് വികസിപ്പിച്ചത്. നൊബേല്‍ സമ്മാനജേതാവ് പ്രൊഫ. ഡേവിഡ് ബേക്കര്‍ തുടക്കമിട്ട കംപ്യൂട്ടേഷണല്‍ നാനോപോര്‍ രൂപകല്‍പ്പനയില്‍നിന്ന് വ്യത്യസ്തമാണ് പ്രകൃതിയില്‍നിന്ന് നിര്‍മിച്ച ഈ നാനോപോര്‍ ഘടന. ഡോ. കെ ആർ മഹേന്ദ്രന്റെ നേതൃത്വത്തില്‍ പിഎച്ച്ഡി വിദ്യാര്‍ഥി വര്‍ഷ ഷാജി, പോസ്റ്റ് ഡോക്ടറല്‍ ഗവേഷക ഡോ. നീതു പുതുമഠത്തില്‍ എന്നിവരുടേതാണ് ഗവേഷണം. ശാസ്ത്ര ജേർണലായ ‘നേച്ചര്‍ നാനോടെക്‌നോളജി'യില്‍ നേട്ടം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജര്‍മനിയിലെ കണ്‍സ്ട്രക്ടര്‍ യൂണിവേഴ്സിറ്റിയിലെ ഡോ. ഉള്‍റിച്ച് ക്ലീന്‍കത്തോഫര്‍, കൊല്‍ക്കത്ത സിഎസ്ഐആര്‍ -ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ബയോളജിയിലെ ഡോ. കൃഷ്ണാനന്ദ ചതോപാധ്യായ എന്നിവരുടെ സംഘവുമായി സഹകരിച്ചായിരുന്നു ഗവേഷണം.










0 comments