സുരേഷിന്റെ വാദം പൊളിഞ്ഞു
ആനന്ദ് ബിജെപി–ആർഎസ്‌എസ് പ്രവർത്തകനെന്ന് പ്രാദേശിക നേതാക്കളുടെ മൊഴി

ആനന്ദ് കെ തന്പി
തിരുവനന്തപുരം
ആത്മഹത്യചെയ്‌ത ആനന്ദ് കെ തന്പി തങ്ങളുടെ സജീവ പ്രവർത്തകനായിരുന്നുവെന്ന് പ്രാദേശിക ആർഎസ്‌എസ്–ബിജെപി നേതൃത്വം പൊലീസിന് മൊഴി നൽകി. തൃക്കണ്ണാപുരം വാർഡിൽ ബിജെപി സ്ഥാനാർഥിയെ നിർദേശിച്ച യോഗത്തിലും ആനന്ദ് പങ്കെടുത്തിരുന്നു. ആർഎസ്‌എസ് കാര്യവാഹ് രാജേഷാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഭാര്യയോടും ഭാര്യാപിതാവിനോടും വിവരം അറിയിച്ചിരുന്നുവെന്നും നേതാക്കൾ പൊലീസിനോട് പറഞ്ഞു. ആത്മഹത്യക്കു പിന്നാലെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് വാർത്താസമ്മേളനം നടത്തി ആനന്ദിന് പാർടിയുമായി ഒരു ബന്ധവുമില്ലെന്ന് തള്ളിപ്പറഞ്ഞ വാദമാണ് ഇതോടെ പൊളിഞ്ഞത്. ജില്ലാ നേതാക്കളടക്കം പിന്നീട് ഇത് പ്രചരിപ്പിച്ചു. ഏഴ് വർഷമായി ആർഎസ്‌എസുമായി ബന്ധമില്ലെന്നാണ് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും പറഞ്ഞത്. ആത്മഹത്യാക്കുറിപ്പിൽ വിശദമായി കാര്യങ്ങളെഴുതിയെങ്കിലും അതെല്ലാം നേതാക്കൾ തള്ളിക്കളഞ്ഞിരുന്നു. മരണശേഷം സ്വന്തം പാർടിക്കാരനെ തള്ളിപ്പറഞ്ഞ ജനറൽ സെക്രട്ടറി സുരേഷിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവച്ച് ആർഎസ്എസ് മണ്ഡൽ കാര്യവാഹ് അതൃപ്‌തിയും അറിയിച്ചു. ബിസി മോർച്ച ദേശീയ എക്സിക്യൂട്ടീവ് അംഗം ബിന്ദു വലിയശാലയും പ്രതിഷേധവുമായി രംഗത്തെത്തി. മത്സരിപ്പിക്കാമെന്ന വാഗ്‌ദാനം പാലിക്കാതെ വഞ്ചിക്കപ്പെട്ടതോടെയാണ് ആനന്ദ് ശിവസേനയിൽ ചേർന്നത്. ശേഷം സ്ഥാനാർഥിയായി പ്രചാരണം ആരംഭിച്ച് വാർഡ് കൺവൻഷൻ നടക്കുന്ന ദിവസമാണ് ആത്മഹത്യ ചെയ്‌തത്. മരണത്തിൽ ദുരൂഹത ആരോപിച്ച ശിവസേന സംസ്ഥാന സെക്രട്ടറി പെരിങ്ങമ്മല അജിയും ആനന്ദിന് ബിജെപിയുമായും ആർഎസ്എസുമായും സജീവ ബന്ധമുണ്ടായിരുന്നെന്ന് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.








0 comments