വിഷമില്ലാത്ത വിളകളുടെ കാവലാളായി സുരേന്ദ്രൻ

സുരേന്ദ്രനും മക്കളും കൃഷിത്തോട്ടത്തിൽ
വർക്കല
വിഷരഹിത പച്ചക്കറികളും ഫലവർഗങ്ങളും പൂക്കളും വിളയിച്ച് ശ്രദ്ധേയനാകുകയാണ് ഇടവ വെൺകുളം മേക്കുളം ചൂളയിൽ ഗൗരീന്ദ്രത്തിൽ സുരേന്ദ്രൻ. മേക്കുളം ഏലയിലെ സ്വന്തം വീടിനോട് ചേർന്ന രണ്ട് ഏക്കറിലാണ് കൃഷി. പയർ, പടവലം, കുക്കുമ്പർ, ചേന, പാവൽ, കോവൽ, കുമ്പളം, വഴുതന, വെണ്ട, ചീര, പപ്പായ, വിവിധയിനം വാഴകൾ, റമ്പൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങി നിരവധി ഇനങ്ങൾ കൃഷി ചെയ്യുന്നു. ശാസ്ത്രീയമായ ജൈവകൃഷിരീതികളും സ്പ്രിങ്ക്‌ളർ ജലസേചനവും അവലംബിക്കുന്ന സുരേന്ദ്രൻ ഒരിഞ്ച് ഭൂമി തരിശിടാറില്ല. വെളുപ്പിന് ആരംഭിക്കുന്ന കൃഷിപ്പണികൾ രാത്രി വൈകിയാണ് അവസാനിപ്പിക്കാറുള്ളത്. ഹൈബ്രിഡ് വിത്തുകളാണ് ഉപയോഗിക്കുന്നത്. റോക്കറ്റ് പയർ, ഇല്ലിക്കൊമ്പൻ വഴുതണ, വേങ്ങേരി വഴുതണ, മഞ്ചേരികുള്ളൻ ഏ ത്തൻ, സ്വർണമുഖി ഏത്തൻ, കിന്റൽ ഏത്തൻ, സാധാരണ ഏത്തൻ, പാളയംകോടൻ, ഞാലിപ്പൂവൻ, റോബസ്റ്റ, മോറിസ്, പച്ചചിങ്ങൻ, കറി മൊന്തൻ, മഞ്ഞ റോബസ്റ്റ, ആനക്കൊമ്പൻ വെണ്ട, സാമ്രാട്ട് വെണ്ട, വെള്ള വെണ്ട, റമ്പൂട്ടാൻ, റെഡ് ലേഡി പപ്പായ, മാലി മുളക് എന്നിവയൊക്കെ സുരേന്ദ്രന്റെ തോട്ടത്തിലുണ്ട്. ആറുമാസം ചീരയും കൃഷി ചെയ്യാറുണ്ട്. 1500 ചെണ്ടുമല്ലി തൈകളാണ് ഇത്തവണ നട്ടത്. അവയിൽ ഭൂരിഭാഗവും വിളവെടുപ്പിന് പാകമായി. ‘നാടൻ വിപണി’യെന്ന സ്വന്തം സ്റ്റാളിലൂടെയും അയിരൂർ, ചെറുന്നിയൂർ ഇക്കോ ഷോപ്പുകൾ വഴിയും വെൺകുളം മാർക്കറ്റ്, മായൻചന്ത എന്നിവിടങ്ങളിലെത്തിച്ചും വിൽപ്പന നടത്തും. ഡ്രാഗൺ ഫ്രൂട്ട്, നാടൻ പപ്പായ എന്നിവയ്ക്കായി വിദേശികളാണ് കൂടുതലായി എത്താറുള്ളതെന്ന് സുരേന്ദ്രൻ പറയുന്നു.ഭാര്യ രേവതിയും മക്കളായ ഗൗരീന്ദ്രയും ഹരീന്ദ്രയും പിന്തുണയുമായി ഒപ്പമുണ്ട്. ഇടവ കൃഷിഭവന്റെ മികച്ച വിദ്യാർഥി കർഷകരായി മക്കളും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.










0 comments