സുഗതനെ പുറത്താക്കണം; സമരം ശക്തമാക്കി എൽഡിഎഫ്

കാപ്പ കേസിൽ പ്രതിയായ ബിജെപി കൗൺസിലർ സുഗതനെ കൗൺസിലിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ കൗൺസിലർമാർ കോർപറേഷൻ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം
തിരുവനന്തപുരം
കാപ്പ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കി എൽഡിഎഫ്. വ്യാഴാഴ്‌ച എൽഡിഎഫ് കൗൺസിലർമാർ കോർപറേഷനുമുന്നിൽ ധർണ നടത്തി. പാർലമെന്ററി പാർടി നേതാവ് എസ് പി ദീപക്, കൗൺസിലർമാരായ രാഖി രവികുമാർ, ആർ പി ശിവജി, വഞ്ചിയൂർ ബാബു തുടങ്ങിയവർ നേതൃത്വം നൽകി. വാർഡ് അടിസ്ഥാനത്തിലും പ്രക്ഷോഭം സംഘടിപ്പിക്കും. ശനി വൈകിട്ട് വട്ടിയൂർക്കാവ് ജങ്‌ഷനിലും 15ന് കോർപറേഷനുമുന്നിലേക്കും എൽഡിഎഫ് മാർച്ച് സംഘടിപ്പിക്കും.
ക്രിമിനലിന് വക്കാലത്തുമായി മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം
കാപ്പകേസിൽ ബിജെപി കൗൺസിലറെ അറസ്‌റ്റ് ചെയ്‌ത പൊലീസ് നടപടിയെ വിമർശിച്ച് മന്ത്രി കെ മുരളീധരൻ. ‘വെടിവച്ച് പ്രതിയെ പിടികൂടിയത് ശരിയായില്ല’ എന്നാണ് കെ മുരളീധരൻ പ്രതികരിച്ചത്. പൊലീസിന്റെ നടപടിയെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്തുവന്നതിന് പിന്നാലെയാണിത്. മുരളീധരന്റെ മണ്ഡലത്തിലുൾപ്പെടുന്ന കോർപറേഷൻ വാർഡിലെ കൗൺസിലറാണ് സുഗതൻ. മുരളീധരനുവേണ്ടി ബിജെപി വോട്ട്‌മറിച്ചു എന്ന് ആരോപണമുണ്ടായിരുന്നു. ഇത് ശരിവയ്‌ക്കുന്ന രീതിയിലാണ് മുരളീധരന്റെ പ്രതികരണം. വട്ടിയൂർക്കാവിൽ യുഡിഎഫ്–ബിജെപി ഡീലിന്റെ തെളിവാണ് മുരളീധരന്റെ പ്രതികരണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി പറഞ്ഞു. വോട്ട്‌കച്ചവടത്തിന്റെ പ്രത്യുപകാരമാണ് മന്ത്രിയുടെ വാക്കുകളെന്നും അദ്ദേഹം പറഞ്ഞു.










0 comments