ഇ എം എസ് ഇൗണമാകുന്ന കാസറ്റുകൾ

തൊടുവിൽ സലിം ‘വിപ്ലവഗാനങ്ങൾ’ കാസറ്റുമായി
എം റീജേഷ്
Published on Jun 12, 2026, 01:32 AM | 1 min read
അരീക്കോട്
ഇന്റർനെറ്റിന്റെ കാലമല്ലത്. ഇഷ്‌ടാനുസരണം പാട്ടുകൾ ഡൗൺലോഡ് ചെയ്യാനാകില്ല. സമൂഹ മാധ്യമങ്ങളില്ലാത്തതിനാൽ വൈറൽ എന്ന പ്രയോഗവുമില്ല. ഹിറ്റുകളുണ്ടാകുന്നത് ജനം പാട്ടുകൾ ഏറ്റുപാടുന്പോഴാണ്. പ്രിയപ്പെട്ട ഗാനങ്ങൾ ഇഷ്‌ടാനുസരണം കേൾക്കാൻ കാസറ്റ് വാങ്ങിക്കൂട്ടുന്ന കാലം. അന്ന് ജനങ്ങൾ ഏറ്റെടുത്തതാണ് 1999ൽ ഇ എം എസിനെക്കുറിച്ച് പുറത്തിറങ്ങിയ ‘വിപ്ലവഗാനങ്ങൾ’ എന്ന എട്ട് പാട്ടുകളടങ്ങിയ കാസറ്റ്. അരീക്കോട് സ്വദേശി തൊടുവിൽ സലിം വൈഎംഎയുടെ നേതൃത്വത്തിലാണ് ഗാനങ്ങൾ പുറത്തിറക്കിയത്. ‘മാമലനാട് തുടിക്കുകയായ് വിപ്ലവ മന്ത്രം ജപിക്കുകയായ്, രണ ഭൂമിയാന്നാട്ടിൽ ... കഥയൊന്ന് കേൾക്കണേ മാലോകരേ ’– രണ്ട് പതിറ്റാണ്ടിനിപ്പുറവും ഇ എം എസിന്റെ ഓർമകളുണർത്തുന്ന പാട്ടുകളുടെ കാസറ്റ് സലീം സൂക്ഷിക്കുന്നു. മൃഗസംരക്ഷണ വകുപ്പിൽനിന്ന് ഫീൽഡ് ഓഫീസർ തസ്തികയിൽ വിരമിച്ച സലീം നിയമസഭ, ലോക്സഭ ഉൾപ്പെടെ ഒട്ടേറെ തെരഞ്ഞെടുപ്പ് ഗാനങ്ങൾ എഴുതിയിരുന്നു. ഇ എം എസിനോടുള്ള ആരാധനയും അദ്ദേഹത്തിന്റെ വിയോഗത്തിലുള്ള ദുഃഖവുമാണ് ഗാനങ്ങളെഴുതാനുള്ള കാരണം. അന്നത്തെ സിപിഐ എം ജില്ലാ സെക്രട്ടറി കെ സെയ്താലിക്കുട്ടിയാണ് കാസറ്റ് പ്രകാശിപ്പിച്ചത്. ‘‘സമരാങ്കണത്തിൽ പിടഞ്ഞ് വീണുമരിച്ച ധീരരെ സ്മരിക്കുന്ന "രക്തസാക്ഷികൾ ... വീരരക്തസാക്ഷികൾ ... മരിക്കുകില്ല ഞങ്ങളിൽ ഉയർത്തെഴുന്നേൽക്കൂ രണ സ്‌മാരകങ്ങളിൽ","മാമലനാട് തുടിക്കുകയായ് വിപ്ലവമന്ത്രം ജപിക്കുകയായ്’, രണഭൂമിയാന്നാട്ടിൽ.. കഥയൊന്ന് കേൾക്കണേ.... മാലോകരേ തുടങ്ങിയ പാട്ടുകൾ ആ കാലങ്ങളിൽ വലിയ ഹിറ്റായിരുന്നു. കാസറ്റിന്റെ ആയിരത്തിൽപ്പരം കോപ്പികളാണ് വിറ്റഴിഞ്ഞത്. പ്രശസ്‌ത സംഗീതസംവിധായകൻ കെ വി അബുട്ടിയാണ് സംഗീതസംവിധാനം നിർവഹിച്ചത്. സിനിമാ പിന്നണി ഗായകരായ സതീഷ് ബാബു, സിബില എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.








0 comments