പ്രതിരോധം പാളി
ആശങ്കയുയർത്തി പകർച്ചവ്യാധികൾ

ആലപ്പുഴ
ജില്ലയിൽ വൈറൽ പനിയും വയറിളക്കരോഗവും അടക്കമുള്ള പകർച്ചവ്യാധിബാധിതരുടെ എണ്ണം വർധിക്കുന്നു. ഒരോ ദിവസവും പനിബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇൗ മാസം ഇതുവരെ 5,880 പേരാണ് വൈറൽ പനിബാധിച്ച് ചികിത്സതേടിയത്. മഴക്കാല മുന്നൊരുക്കവും രോഗ പ്രതിരോധം പാളിയതാണ് പകർച്ചവ്യാധികൾ വ്യാപനത്തിന് കാരണമായത്. മെയ് ആദ്യ ആഴ്‌ചയിൽ പ്രതിദിനം ശരാശരി 286 രോഗികളായിരുന്നു ചികിത്സതേടിയിരുന്നതെങ്കിൽ വേനൽമഴ ശക്തമായതിന് പിന്നാലെ രണ്ടാം ആഴ്‌ചയിൽ 314, മൂന്നാം ആഴ്‌ചയിൽ 373, നാലാം ആഴ്‌ചയിൽ–321, അവസാന മൂന്ന് ദിവസം 323 എന്ന നിലയിൽ ഉയർന്നു. കാലവർഷമെത്തിയതോടെ ജൂൺ ആദ്യആഴ്‌ചയിൽ പ്രതിദിന ശരാശരി 463 ആയിരുന്നു. രണ്ടാം ആഴ്‌ചയിൽ ഇതുവരെ 660 ആയി ഉയർന്നു. വയറിളക്കരോഗ ബാധിതരുടെ എണ്ണവും വർധിക്കുകയാണ്. 1,630 പേരാണ് ഇൗ മാസം ഇതുവരെ ചികിത്സതേടിയത്. മേയിൽ ആകെ 10,022 പേർക്ക് പനിയും 2608 പേർക്ക് വയറിളക്കബാധയുമുണ്ടായി. വ്യാഴാഴ്‌ച മാത്രം ജില്ലയിൽ 13 പകർച്ചപ്പനി ബാധിതരുണ്ട്. ഇതോടെ ജൂണിൽ മാത്രം ചികിത്സതേടിയവരുടെ എണ്ണം 57 ആയി. കഴിഞ്ഞ ആറുദിവസത്തിനിടെ 47 പേർക്ക് പകർച്ചപ്പനി ബാധിച്ചു. 82 ശതമാനത്തിന്റെ വർധന. പാലമേൽ, അരൂർ, അരൂക്കുറ്റി, എടത്വ എന്നിവിടങ്ങളിൽ എഴ് ഡെങ്കി കേസുകളും വ്യാഴാഴ്‌ച റിപ്പോർട്ട് ചെയ്‌തു.








0 comments