ആര് പ-ഠിപ്പിക്കും

സ്വന്തം ലേഖകൻ
ആലപ്പുഴ
സെൻസസ് ജോലിക്ക് പകുതിയോളം അധ്യാപകരെ നിയോഗിച്ചതോടെ ജില്ലയിലെ സ്‍കൂളുകളിൽ പ്രതിസന്ധി. പകരം താൽക്കാലിക അധ്യാപകരെ നിയമിച്ചില്ലെങ്കിൽ ഒന്നരമാസത്തോളം കുട്ടികളുടെ പഠനവും സ്‍കൂളുകളുടെ പ്രവര്‍ത്തനവും താളം തെറ്റും. സര്‍ക്കാര്‍, എയ്‌ഡഡ് സ്‍കൂളുകളിലായി ഏഴായിരത്തോളം അധ്യാപകരാണ് ജില്ലയിലുള്ളത്. റിസർവായുള്ള 360 പേര്‍ ഉള്‍പ്പെടെ 3930 എൽപി, യുപി, ഹൈസ്‍കൂൾ അധ്യാപകരെയാണ് എന്യുമറേഷൻ ഡ്യൂട്ടിക്ക് നിയോഗിച്ചത്. ഇവര്‍ക്കുള്ള പരിശീലനം തുടങ്ങിയപ്പോള്‍ തന്നെ സ്‍കൂളുകളിൽ പ്രതിസന്ധിയായി. ജൂലൈ ഒന്നുമുതൽ മുപ്പത് ദിവസം സെൻസസ് ഡ്യൂട്ടിയെടുക്കേണ്ടതിനാൽ ഓണപരീക്ഷയ്‍ക്ക് മുമ്പ് പാഠങ്ങള്‍ തീര്‍ക്കുന്നത് വെല്ലുവിളിയാകും. പാഠഭാഗങ്ങള്‍ പെട്ടെന്ന് പഠിപ്പിച്ച് തീര്‍ക്കാൻ അധ്യാപകര്‍ക്കുമേൽ സമ്മര്‍ദമേറുകയാണ്. വോട്ടര്‍പട്ടിക തീവ്രപുനഃപരിശോധനയുടെ ഭാഗമായി അധ്യാപകര്‍ക്ക് ഡ്യൂട്ടി നൽകിയപ്പോള്‍ എൽഡിഎഫ് സര്‍ക്കാര്‍ ഒരുമാസത്തേക്ക് ദിവസവേതനത്തിന് അധ്യാപകരെ നിയമിച്ചാണ് പ്രശ്നം പരിഹരിച്ചത്. എന്നാൽ പൊതുവിദ്യാഭ്യാസമേഖലയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ പകുതിയിലേറെ അധ്യാപകരെ സെൻസസ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടും ഇത്തരത്തിൽ പകരം സംവിധാനമൊരുക്കാൻ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സെൻസസ് ജോലിയുള്ള അധ്യാപകര്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക, പകരം താൽക്കാലിക അധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി കെഎസ്‍ടിഎ ആലപ്പുഴ ഡിഡിഇ ഓഫീസിന് മുന്നിൽ 17ന് ധര്‍ണ നടത്തും.








0 comments