ജയിലിൽ സത്യപ്രതിജ്ഞ ചെയ്യിക്കാനാകുമോ എന്ന് കോടതി
സുഗതന്റെ സത്യപ്രതിജ്ഞ: സർക്കാർ തീരുമാനം നിർണായകമാകും

തിരുവനന്തപുരം
കാപ്പ കേസിൽ ജയിലിലടയ്‌ക്കപ്പെട്ട ബിജെപി കൗൺസിലർ സുഗതന് സത്യപ്രതിജ്ഞയ്‌ക്ക് അവസരം ഒരുക്കുന്ന കാര്യത്തിൽ ഇനി തീരുമാനം സർക്കാരിന്റേത്. സുഗതൻ നൽകിയ ഹർജിയിൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യിക്കാനാകുമോ എന്ന കാര്യത്തിൽ തിങ്കളാഴ്‌ചയ്‌ക്കകം സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സുഗതനെ ഏത് വിധേനയും സത്യപ്രതിജ്ഞ ചെയ്യിക്കാൻ ബിജെപി പണി പലതുംനോക്കുന്പോൾ സർക്കാർ തീരുമാനം നിർണായകമാകും. അനുകൂല റിപ്പോർട്ട് നൽകിയാൽ അത് ബിജെപി–യുഡിഎഫ് ഡീലാകും. അതിനുള്ള ശ്രമവും ബിജെപി ആരംഭിച്ചിട്ടുണ്ട്. ചട്ടം ലംഘിച്ചതിനാൽ സുഗതൻ ഉൾപ്പെടെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു.19 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്‌തു. ജയിലിലായതിനാൽ സുഗതന് ചെയ്യാനായില്ല. ഹൈക്കോടതി അനുവദിച്ച സമയം തീരുന്നതിനുമുന്പ് സത്യപ്രതിജ്ഞ ചെയ്യിക്കാനുള്ള എല്ലാ അടവും ബിജെപി പയറ്റുകയാണ്. അല്ലെങ്കിൽ നഗരസഭാ ഭരണം പ്രതിസന്ധിയിലാകും. അതിന്റെ ഭാഗമായാണ് സുഗതൻ കോടതിയിൽ ഹർജി നൽകിയത്. രണ്ട് കേസുകളിൽ കഴിഞ്ഞ ദിവസം നെടുമങ്ങാട് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കാപ്പ കേസിൽ ആറുമാസം കരുതൽ തടങ്കലിൽ തുടരണമെന്നതിനാൽ പുറത്തിറങ്ങണമെങ്കിൽ ഹൈക്കോടതി കനിയണം. സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ഇടക്കാലത്തേക്ക് വിട്ടയക്കണമെന്നാണ് സുഗതന്റെ ആവശ്യം. സർക്കാർ അഭിഭാഷകൻ അതിനെ എതിർത്തു. അതോടെയാണ് ജയിലിൽത്തന്നെ സത്യപ്രതിജ്ഞയ്‌ക്ക് അവസരം ഒരുക്കുന്ന കാര്യത്തിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടിയത്. അതിനിടെ, സുഗതന് ജാമ്യം അനുവദിച്ച നെടുമങ്ങാട് കോടതി വിധിക്കെതിരെ വഞ്ചിയൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സർക്കാർ ഹർജി നൽകി. കടയിൽമുടുന്പ് ക്ഷേത്രം ഉത്സവത്തിനിടെ യുവാവിനെ തലയ്‌ക്കടിച്ചു കൊല്ലാൻ ശ്രമിച്ച കേസ്, കാപ്പ കേസിൽ അറസ്‌റ്റ് ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ച കേസ് എന്നിവയിലാണ് നെടുമങ്ങാട് കോടതി ജാമ്യം അനുവദിച്ചത്. ഇൗ ജാമ്യം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
കാപ്പ കേസ് പ്രതി സുഗതൻ ഹൈക്കോടതിയിൽ
കൊച്ചി
കാപ്പ നിയമപ്രകാരം കരുതൽതടങ്കലിലുള്ള തിരുവനന്തപുരം കോർപറേഷനിലെ ഇരുപതാം വാർഡ് കൗൺസിലർ ആർ സുഗതൻ സത്യപ്രതിജ്ഞയ്‌ക്ക് സംരക്ഷണം തേടി ഹൈക്കോടതിയിൽ. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ച് ഹർജി 13ന് പരിഗണിക്കാൻ മാറ്റി. സുഗതനടക്കമുള്ള ബിജെപി കൗൺസിലർമാരുടെ നിയമപ്രകാരമല്ലാത്ത സത്യപ്രതിജ്ഞ നേരത്തേ ഹൈക്കോടതി അസാധുവാക്കിയിരുന്നു. നാലാഴ്‌ചയ്‌ക്കുള്ളിൽ നിയമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാനും നിർദേശിച്ചിരുന്നു. എന്നാൽ, വധശ്രമം അടക്കമുള്ള കേസുകളിൽ കാപ്പ പ്രതിയായി കരുതൽ തടങ്കലിലായതിനാൽ സുഗതന് സത്യപ്രതിജ്ഞയ്‌ക്ക് സാധിച്ചിരുന്നില്ല. പിന്നീട് അപേക്ഷപ്രകാരം നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഒരുദിവസത്തേക്കുമാത്രമായി ജാമ്യം അനുവദിച്ചിട്ടുണ്ട്.











0 comments