കോഴിവില പറക്കുന്നു

കോട്ടയം മാർക്കറ്റിലെ ചിക്കൻ സ്‌റ്റാൾ. വെള്ളിയാഴ്ചത്തെ വിലയും കാണാം
കോട്ടയം ബീഫിനും മീനിനും പിന്നാലെ കോഴിയിറച്ചിക്കും മുട്ടയ്‌ക്കും കുത്തനെ വില കൂടി. 190 രൂപ മുതൽ 210 രൂപവരെയാണ് വെള്ളിയാഴ്‌ച ജില്ലയിൽ കോഴിയിറച്ചിക്ക് കിലോയ്‌ക്ക് വില. ഒരാഴ്‌ചയ്‌ക്കിടെ 16 രൂപയാണ് കൂടിയത്. ആഭ്യന്തര ഉൽപാദനം കുറഞ്ഞതും കോഴിത്തീറ്റ വില കൂടിയതും വില വർധനയ്‌ക്ക് കാരണമായി. ട്രോളിങ് നിലനിൽക്കുന്നതിനാൽ മീനിന്റെയും കന്നുകാലി വരവ് കുറഞ്ഞതോടെ ബീഫിന്റെയും വില കുതിച്ചതോടെ കോഴി ഇറച്ചിക്ക് ആവശ്യക്കാരും കൂടി. കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വില കൂടിയതിനാൽ വിൽക്കുന്ന കോഴിയുടെ വിലകൂട്ടാതെ പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 50 കിലോഗ്രാമിന്റെ കോഴിത്തീറ്റയ്‌ക്ക് ഒറ്റയടിക്ക് 400 രൂപയാണ് കൂടിയത്. അയൽ സംസ്ഥാനങ്ങളിൽനിന്ന് കന്നുകാലി വരവ് കുറഞ്ഞതോടെ ബീഫിന് 430 രൂപ മുതൽ 480 രൂപ വരെയായി. നിലവിൽ കന്നുകാലികൾ ആവശ്യത്തിന് വരുന്നുണ്ടെങ്കിലും കൂടിയ വില കുറച്ചിട്ടില്ല. ട്രോളിങ്ങായതിനാൽ മത്തി, അയല തുടങ്ങി എല്ലാ മീനിനും ഉയർന്ന വില നൽകണം. മുട്ടയ്‌ക്കും മുട്ടൻ വില പൊതുവിപണിയിൽ 5.50–6 രൂപ വിലയുണ്ടായിരുന്ന മുട്ടയുടെ ചില്ലറവിൽപന വില 7.50 രൂപ മുതൽ ഒന്പത് വരെയായി. നാടൻ മുട്ടയ്‌ക്ക് 12 രൂപവരെയായി. ഏപ്രിൽ, മെയ് മാസങ്ങളിൽ കനത്ത ചൂടിനെത്തുടർന്ന് ഉൽപാദനം കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുട്ട വില കുതിച്ചത്. മുട്ട വില വർധന ബേക്കറികൾക്കും മറ്റ് ഭക്ഷ്യോൽപന്ന നിർമാണ യൂണിറ്റുകൾക്കും തിരിച്ചടിയാണ്. സ്‌കൂളുകളിൽ മുട്ട വിതരണത്തിന് അധികബാധ്യതയും വരും. താറാവുമുട്ടയ്‌ക്ക് 14 മുതൽ 16 രൂപ വരെയാണ് വില.










0 comments