മത്സ്യസന്പത്തിന് ഭീഷണി
ജലാശയങ്ങളില്‍ വില്ലനായി സക്കർ

പട്ടംതോട്ടിൽ മരപ്പാലം ഭാഗത്ത് കണ്ടെത്തിയ സക്കർ മീനുകൾ
തിരുവനന്തപുരം
വീടുകളിലും അക്വേറിയങ്ങളിലും വളർത്തുന്ന സക്കർമൗത്ത് ക്യാറ്റ് ഫിഷുകള്‍ തലസ്ഥാനത്തെ ജലാശയങ്ങളില്‍ പെരുകുന്നു. അക്വേറിയത്തില്‍ വളര്‍ത്തുന്ന ഇവയുടെ വലുപ്പം കൂടുമ്പോള്‍ പലരും തോടുകളില്‍ തള്ളുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. അതിവേഗത്തില്‍ പെറ്റുപെരുകുന്ന ഇവ, മറ്റ് മത്സ്യങ്ങളെ ഇല്ലാതാക്കും. ഒരടി വലിപ്പത്തിൽവരെ സക്കര്‍മത്സ്യങ്ങള്‍ വളരും. 10 വർഷത്തിനിടെ കേരളത്തിലെ പല ജലാശയങ്ങളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മത്സ്യസമ്പത്ത് ഇല്ലാതാക്കി വളരുന്ന ഈ മീനുകൾ പല പുഴകളിലും വ്യാപിച്ചതായാണ് പഠനങ്ങൾ തെളിയിക്കുന്നത്. പട്ടം, ഉള്ളൂർ, ആമയിഴഞ്ചാൻ എന്നീ തോടുകളിലും പാർവതി പുത്തനാറ്, കിള്ളിയാറ് എന്നിവിടങ്ങളിലും ഇവയുടെ സാന്നിധ്യം കണ്ടെത്തി. ആമയിഴഞ്ചാൻതോട്ടിലും പാർവതി പുത്തനാറിലും ഒരടിയിലേറെ വലിപ്പമുള്ള സക്കർ മീനുകൾ ചൂണ്ടയിൽ കുടുങ്ങാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പുഴയോരത്തെ മൺതിട്ടകൾ തുരന്ന് മുട്ടയിടുന്ന ഇവ കല്ലുകൾക്കിടയിലും അടിത്തട്ടിലുമാണ് പൊതുവെ താമസിക്കുന്നത്. അക്വേറിയം വൃത്തിയായി സൂക്ഷിക്കുന്നതിനാണ് സക്കറിനെ വളര്‍ത്തുന്നത്. മലിനമായ വെള്ളത്തില്‍ വളരാനും ഇവയ്ക്ക് സാധിക്കും. കൂടാതെ വെള്ളം കുറവാണെങ്കിലും അതിജീവിക്കും. അന്തരീക്ഷത്തിൽനിന്ന് ശ്വാസമെടുക്കാനുള്ള കഴിവുമുണ്ട്. തെക്കേ അമേരിക്കൻ ഇനമാണ് സക്കർ ഫിഷ്.










0 comments