നേമത്ത് വികസനത്തിന്റെ വസന്തകാലം: മന്ത്രി വി ശിവന്‍കുട്ടി

പാപ്പനംകോട് ഹൈസ്കൂളിൽ നിര്‍മിച്ച പുതിയ കെട്ടിടം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
നേമം
നേമം മണ്ഡലത്തിൽ വികസനത്തിന്റെ വസന്തകാലമാണ് കടന്നുപോകുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി. പാപ്പനംകോട് ഹൈസ്‌കൂളില്‍ മൂന്ന് കോടി 40 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേവലം റോഡുകളും പാലങ്ങളും മാത്രമല്ല, സാധാരണക്കാരായ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. മണ്ഡലത്തില്‍ ഒട്ടുമിക്ക സര്‍ക്കാര്‍ വിദ്യാലയങ്ങളും ഇന്ന് കിഫ്ബി വഴിയും പ്ലാന്‍ ഫണ്ട് വഴിയും കോടികള്‍ ചെലവഴിച്ച് നവീകരണം പൂര്‍ത്തിയാക്കി. മണ്ഡലത്തിലെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി മാത്രം 91 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. റോഡ് വികസനത്തിനായി 320 കോടി നീക്കിവച്ചിട്ടുണ്ട്. വിഭജിക്കപ്പെട്ട പ്രദേശങ്ങളെ ഒരുമിപ്പിക്കാന്‍ 70.5 കോടി രൂപ ചെലവില്‍ എട്ട് പുതിയ പാലങ്ങളാണ് നിര്‍മിക്കുന്നത്. ആറ്റുകാല്‍ അര്‍ബന്‍ കമ്യൂണിറ്റി സെന്ററിനായി രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. യുവാക്കള്‍ക്കായി പാപ്പനംകോട് ജില്ലാ നൈപുണ്യ വികസന കേന്ദ്രവും ചാലയില്‍ 18 കോടി രൂപയുടെ അത്യാധുനിക ഐടിഐയും യാഥാര്‍ഥ്യമായതായി മന്ത്രി പറഞ്ഞു. പൂജപ്പുര ഗവ. എല്‍പി സ്‌കൂളില്‍ ഒന്നരക്കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെയും പാങ്ങോട് എല്‍പി സ്‌കൂളില്‍ ഒരു കോടിയില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെയും കല്ലിടൽ മന്ത്രി നിർവഹിച്ചു. ആരോഗ്യ മേഖലയില്‍ 52.3 കോടിയില്‍പ്പരം രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ശാന്തിവിള നേമം താലൂക്ക് ആശുപത്രിയില്‍ രണ്ട് പുതിയ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനായി 30 കോടി രൂപ അനുവദിച്ചു. കരമന ആഴാങ്കല്ലില്‍ 16 കോടി രൂപ ചെലവില്‍ അത്യാധുനികമായ വാക്‌വേ നിര്‍മിക്കുന്നത് പ്രദേശത്തെ പ്രധാന ടൂറിസം കേന്ദ്രമായി മാറ്റാന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ സ്‌കൂളുകളില്‍ നടന്ന ചടങ്ങില്‍ ജനപ്രതിനിധികള്‍, സ്‌കൂള്‍ അധികൃതര്‍, അധ്യാപകര്‍, പിടിഎ അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.










0 comments