വെള്ളറട പൊലീസ് സ്റ്റേഷൻ
തുരുമ്പെടുത്ത് തൊണ്ടിവാഹനങ്ങൾ; ഇഴജന്തുക്കൾക്ക് താവളം

വെള്ളറട പൊലീസ് സ്‌റ്റേഷനില്‍ തൊണ്ടിവാഹനങ്ങള്‍ കൂട്ടിയിട്ട് കാടുമൂടിയ നിലയിൽ
വെള്ളറട
വിവിധ കേസുകളിൽ പിടിച്ചെടുത്ത് വെള്ളറട പൊലീസ് സ്റ്റേഷൻ പരിസരത്ത് കൂട്ടിയിട്ട വാഹനങ്ങൾ നശിക്കുന്നു. ഇവയിൽ കാടുമൂടിയതോടെ സ്റ്റേഷനും പരിസരവും വിഷപ്പാമ്പുകളുടെയും മറ്റ് ജന്തുക്കളുടെയും താവളമായി. വർഷങ്ങളായുള്ള ദുരവസ്ഥ പൊലീസുകാർക്കും സ്റ്റേഷനിലെത്തുന്നവർക്കും ഒരേപോലെ ഭീതിയാണ്. നൂറുകണക്കിന് വാഹനങ്ങളാണ് തുരുമ്പെടുക്കുന്നത്. നിയമക്കുരുക്കിൽപ്പെട്ട് കിടക്കുന്ന ഈ വാഹനങ്ങൾ ലേലം ചെയ്ത് ഒഴിവാക്കാറാണ് പതിവ്. ഇതിന് ആഭ്യന്തരവകുപ്പ് തയ്യാറാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സ്ഥലപരിമിതിമൂലം ശ്വാസംമുട്ടുന്ന സ്റ്റേഷന്റെ മുറ്റം ഭൂരിഭാഗവും വാഹനങ്ങളാൽ നിറഞ്ഞു. ദിവസേന നൂറുകണക്കിന് പരാതിക്കാരെത്തുന്ന സ്റ്റേഷനിൽ സുരക്ഷയില്ലാത്ത അവസ്ഥയാണ്. കാടുമൂടിക്കിടക്കുന്ന വാഹനങ്ങൾക്കിടയിൽനിന്ന് പാമ്പുകൾ സ്റ്റേഷനകത്തേക്ക് കയറുന്നതും പാമ്പുപിടിത്തക്കാരെ വിളിച്ചുവരുത്തി ഇവയെ പിടികൂടി കാട്ടിൽ വിടുന്നതും പതിവായി. സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വാഹനങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. ഇവ യഥാസമയം ലേലം ചെയ്തിരുന്നെങ്കിൽ സർക്കാരിലേക്ക് വലിയൊരു തുക ലഭിക്കുമായിരുന്നു. തൊണ്ടിവാഹനങ്ങൾ അടിയന്തരമായി ലേലം ചെയ്യുകയോ മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയോ ചെയ്ത് സ്റ്റേഷൻ പരിസരം അപകടരഹിതമാക്കാൻ ആഭ്യന്തരവകുപ്പ് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.










0 comments