കുട്ടികളും അധ്യാപകരും ഓടിമാറി
കലക്ടറേറ്റിലെ മരം ഓട്ടോയിൽവീണ് 4 പേര്‍ക്ക് പരിക്ക്

കലക്ടറേറ്റ് വളപ്പിലെ മരം കടപുഴകി തകർന്ന ഓട്ടോറിക്ഷ
സ്വന്തം ലേഖകൻ
ആലപ്പുഴ
റോഡരികിൽ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടെ മുകളിലേക്ക് കലക്ടറേറ്റ് വളപ്പിലെ മരം കടപുഴകി നാലുപേര്‍ക്ക് പരിക്ക്. സ്വകാര്യസ്ഥാപനത്തിന്റെ ലഹരിവിരുദ്ധ പരിപാടിക്കെത്തിയ സ്‍കൂൾ വിദ്യാർഥികളടക്കം നിൽക്കവെയാണ് അപകടം. ഓട്ടോഡ്രൈവർ എ എൻ പുരം തെക്കേ ആറ്റുപുറം സത്യൻ (64), യാത്രക്കാരി പഴവീട് സായികൃപയിൽ റിട്ട. അധ്യാപിക സരസമ്മ (85), പരിസരത്ത്നിന്ന പഴവീട് ചങ്ങൻചിറയിൽ ലത (56), ട്രഷറി ജീവനക്കാരനായ എസ് എൽ പുരം അശ്വതിയിൽ രാജേഷ് (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സരസമ്മയ്‍ക്ക് തലയ്‍ക്കാണ് പരിക്കേറ്റത്. കലക്‍ടറേറ്റിന്റെ പ്രവേശനകവാടത്തിന് സമീപം മതിലിനോട് ചേര്‍ന്ന വാകമരമാണ് തിരക്കേറിയ റോഡിലേക്ക് വ്യാഴം രാവിലെ 11.30 ഓടെ നിലംപതിച്ചത്. ആലപ്പുഴ ഗേൾസ് സ്‍കൂളിലെ റിട്ട. അധ്യാപികയായ സരസമ്മ ട്രഷറിയിലേക്ക് എത്തിയതായിരുന്നു. കവാടത്തിനടുത്ത് റോഡരികിൽ നിര്‍ത്തിയ ഓട്ടോയിൽനിന്ന് ഇറങ്ങുന്നതിനിടെയാണ് മരം പതിച്ചത്. തകര്‍ന്ന ഓട്ടോയിൽനിന്ന് ഇവരെ പുറത്തിറക്കാൻ ശ്രമിക്കവെയാണ് ട്രഷറി ജീവനക്കാരനായ രാജേഷിന് പരിക്കേറ്റത്. അഗ്നിരക്ഷാസേനാംഗങ്ങളും പൊലീസുമെത്തി റോഡിലേക്ക് വീണ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. അടിഭാഗം ദ്രവിച്ചനിലയിലായിരുന്നു മരം.









0 comments