ബലിതർപ്പണം; ഒരുക്കങ്ങൾ വിലയിരുത്തി

വർക്കല
പാപനാശത്തെ ബലിതര്‍പ്പണ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനുള്ള വര്‍ക്കല താലൂക്കുതല ഉദ്യോഗസ്ഥരുടെ അവലോകന യോഗം വി ജോയി എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്നു. ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനും 500 ഓളം പൊലീസുകാരെ നിയോഗിക്കും. ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും. വർക്കല നഗരസഭ നേതൃത്വത്തിൽ വര്‍ക്കലയും പാപനാശവും വഴികളും ശുചീകരിക്കും. ക്ഷേത്രക്കുളത്തില്‍ സ്‌കൂബാ ടീമിന്റെ സേവനവും ഒരുക്കും. 50ഓളം സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാരുടെ സേവനമുണ്ടാകും. ടൂറിസം വകുപ്പ് 31 ലൈഫ് ഗാര്‍ഡുകളെയും എക്‌സൈസും മോട്ടോര്‍വാഹന വകുപ്പും പ്രത്യേകം സ്‌ക്വാഡുകളെയും നിയോഗിക്കും. പാര്‍ക്കിങ്ങിനായി നന്ദാവനം ഗ്രൗണ്ട് വൃത്തിയാക്കിയെന്നും ബലിമണ്ഡപത്തിന് സമീപം 500 പേര്‍ക്ക് ബലിതര്‍പ്പണം നടത്താൻ ആവശ്യമായ പന്തല്‍ നിര്‍മിച്ചെന്നും ദേവസ്വം ബോര്‍ഡ് പ്രതിനിധി അറിയിച്ചു. മൂന്ന് മെഡിക്കല്‍ സംഘങ്ങളുടെയും നാല് ആംബുലന്‍സുകളുടെയും സേവനവും ഉറപ്പാക്കും. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ അടിയന്തര സാഹചര്യം നേരിടാനുള്ള സംവിധാനം ഉറപ്പാക്കണമെന്ന് വി ജോയി എംഎല്‍എ ആവശ്യപ്പെട്ടു. പാപനാശത്തെ തകര്‍ച്ചയിലായ നടപ്പാലം നവീകരിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ കെ എം ലാജി അറിയിച്ചു. കെഎസ്ആര്‍ടിസി പാപനാശത്തേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തും. കെഎസ്ഇബി 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറക്കും. വര്‍ക്കലയിലെ വാവുബലിയുടെ ക്രമീകരണങ്ങളുടെ നോഡല്‍ ഓഫീസറായ തിരുവനന്തപുരം എഡിഎം വിനീത്, വര്‍ക്കല തഹസില്‍ദാര്‍ എസ് എസ് സജി, വര്‍ക്കല ഡിവൈഎസ്‌പി ബി ഗോപകുമാര്‍, നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മുനിസിപ്പല്‍ എന്‍ജിനിയര്‍ സന്തോഷ് കുമാര്‍ എന്നിവർ സംസാരിച്ചു. കിളിമാനൂർ മഹാദേവേശ്വരം, എള്ളുവിള, ആറ്റൂർ ക്ഷേത്രങ്ങളുടെ മേൽനോട്ടത്തിൽ നടത്തുന്ന വാവുബലി ഒരുക്കങ്ങൾ പഴയകുന്നുമ്മൽ പഞ്ചായത്ത് നേതൃത്വത്തിൽ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് എൻ സലിൽ അധ്യക്ഷനായി. സബ് ഇൻസ്പെക്ടർ പ്രദീപ്കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ സുനീഷ്, എസ് വി ഷീബ, ജി എൽ അജീഷ്, എസ് സിബി, എസ് ദീപ, എസ് അനിൽകുമാർ, സുമ സുനിൽ, എസ് ശ്യാംനാഥ് എന്നിവർ പങ്കെടുത്തു.









0 comments