ഉദ്ദിഷ്‌ടകാര്യത്തിന് മുഖ്യമന്ത്രിയുടെ ഉപകാരസ്‌മരണ
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സർക്കാർ പ്രതിനിധിയെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത


സ്വന്തം ലേഖകൻ
Published on Sep 20, 2026, 12:00 AM | 1 min read
തിരുവനന്തപുരം
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സർക്കാർ പ്രതിനിധി നിയമനത്തെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷം. മുഖ്യമന്ത്രി വി ഡി സതീശന്റ വിശ്വസ്‌തനായ ചെന്പഴന്തി അനിലിനെയാണ് സർക്കാർ പ്രതിനിധിയാക്കിയത്. കെപിസിസിയോടോ ഡിസിസിയോടോ ആലോചിക്കാതെ മുഖ്യമന്ത്രി തന്നിഷ്ടപ്രകാരം നിയമനം നടത്തുകയായിരുന്നുവെന്നാണ് ഒരുവിഭാഗം നേതാക്കളുടെ ആക്ഷേപം. മുന്പ് യുഡിഎഫ് ഭരിച്ചിരുന്നപ്പോൾ സംസ്ഥാന ശിശുക്ഷേമസമിതിയുടെ വൈസ് പ്രസിഡന്റായിരുന്നു അനിൽ. സമിതിയുടെ സംരക്ഷണത്തിലുണ്ടായിരുന്ന അനാഥക്കുട്ടികളെ പണംവാങ്ങി വിദേശദന്പതികൾക്ക് ദത്തെടുക്കാൻ സഹായിച്ചു എന്ന കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും റിമാൻഡിലാകുകയും ചെയ്‌തിട്ടുണ്ട്. 2013-–16 കാലയളവിൽ റെഡ്‌ക്രോസ് സൊസൈറ്റിയിൽ നടന്ന അഴിമതിയിലും അനിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിട്ടിരുന്നു. കേസിൽ ഇയാൾ രണ്ടാംപ്രതിയായിരുന്നു. രണ്ടുതവണ ക്രൈംബ്രാഞ്ച് അന്വേഷണം നേരിട്ടയാളെ നിയമിച്ചതിനെ ചോദ്യംചെയ്യാനൊരുങ്ങുകയാണ് മറ്റ് നേതാക്കൾ. വി ഡി സതീശൻ ഇടപെട്ട് അനിലിനെ ഡിസിസി പ്രസിഡന്റാക്കാൻ ശ്രമിച്ചുവെന്നും നേതാക്കൾ പറയുന്നു. ചേന്തിയിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളിൽനിന്ന് മുഖ്യമന്ത്രി പിന്മാറിയത് സംഘാടകനായ ചേന്തി അനിയും ചെന്പഴന്തി അനിലും തമ്മിലുള്ള ശത്രുതയുടെ ഭാഗമായിട്ടാണെന്ന് ആരോപണം ഉയർന്നിരുന്നു. മുഖ്യമന്ത്രിയെ തടഞ്ഞുവെന്ന കേസിൽ തന്നെ അറസ്റ്റ് ചെയ്‌തതിനുപിന്നിൽ അനിലാണെന്ന് ചേന്തി അനി ആരോപിച്ചിരുന്നു.







0 comments