ആറ്റിങ്ങലിൽ ജയം തുടരാൻ ഒ എസ് അംബിക

ആറ്റിങ്ങൽ എൽഡിഎഫ് സ്ഥാനാർഥി ഒ എസ് അംബിക പ്രചാരണത്തിൽ
തിരുവനന്തപുരം: ആറ്റിങ്ങലിൽ ഒ എസ് അംബികയിലൂടെ വിജയചരിത്രം ആവർത്തിക്കാൻ കച്ചമുറുക്കി എൽഡിഎഫ്. രണ്ടു പതിറ്റാണ്ടായി ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുന്ന ആറ്റിങ്ങലിൽ നടപ്പിലാക്കിയ സമാനതകളില്ലാത്ത വികസനത്തിന്റെ തിളക്കവുമായാണ് ഒ എസ് അംബിക വീണ്ടും മത്സരത്തിനിറങ്ങുന്നത്.
ഒ എസ് അംബികയിലൂടെ മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങൾക്ക് തുടർച്ച വേണമെന്നാണ് ജനമനസ്സ്. ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രി ഒപി ഡയാലിസിസ് ബ്ലോക്ക് ഏഴു കോടി, വലിയകുന്ന് താലൂക്ക് ആശുപത്രി മെറ്റേണിറ്റി ബ്ലോക്ക് 3.5 കോടി, ആറ്റിങ്ങല്‍ ഗവ. കോളേജില്‍ പുതിയ അക്കാദമിക് ക്യാന്റീന്‍ ബ്ലോക്കുകള്‍ക്ക് 10.5കോടി, ജലവിതരണം ഉറപ്പാക്കുന്നതിന് 254.50 കോടിയുടെ പദ്ധതികൾ, പാലങ്ങളുടെ നിര്‍മാണത്തിന് 63.78 കോടി രൂപ തുടങ്ങി വികസനത്തിന്റെ പൂക്കാലമാണ് ആറ്റിങ്ങലിന് സമ്മാനിച്ചത്.
1995 മുതൽ തുടർച്ചയായി 10 വർഷം മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റായും രണ്ടു തവണ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ച ഭരണമികവും ഒ എസ് അംബികയ്‌ക്ക് മുതൽക്കൂട്ടാണ്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. ഇൗ സ്ഥാനത്തിരിക്കെയാണ് കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചത്.
സിപിഐ എം ജില്ലാ കമ്മിറ്റി അംഗമാണ്. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗം, അഖിലേന്ത്യ വനിതാ സബ്‌കമ്മിറ്റി അംഗം, സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. കോരാണി ചായ്‌ക്കോട്ട് വടക്കേവിള വീട്ടിലാണ് താമസം. ഭർത്താവ്: കെ വാരിജാക്ഷൻ. മക്കൾ: വി എ വിനീഷ് (സിപിഐ എം ജില്ലാ കമ്മിറ്റിഅംഗം), പരേതനായ വി എ വിനീത്. മരുമക്കൾ: ജെ എസ് പ്രിയ (ഇടയ്‌ക്കോട് സർവീസ് സഹകരണ ബാങ്ക്), എസ് ആർ അഞ്ജു (ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിഅംഗം).










0 comments