കല്ലറയിൽ എൻസിസി പരിശീലനകേന്ദ്രം യാഥാർഥ്യമായി

വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുന്ന കല്ലറയിലെ എൻസിസിയുടെ ഹെലിപാഡ് ഗ്രൗണ്ട്
ഗിരീഷ് എസ് വെഞ്ഞാറമൂട്
Published on Mar 05, 2026, 12:00 AM | 1 min read
വെഞ്ഞാറമൂട്
എൻസിസിയുടെ ദേശീയനിലവാരത്തിലുള്ള പരിശീലനകേന്ദ്രവും ഹെലിപാഡും വാമനപുരം നിയോജകമണ്ഡലത്തിലെ കല്ലറയിൽ പൂർത്തിയാകുകയാണ്. മൂന്നുഘട്ടമായാണ് നിർമാണം നടക്കുന്നത്. ഒന്നാംഘട്ടത്തിൽ ഹെലിപാഡ് ഉൾപ്പെടെയുള്ള പരേഡ് ഗ്രൗണ്ടും രണ്ടാംഘട്ടത്തിൽ ക്യാമ്പ് ഓഫീസ് സമുച്ചയം, കിച്ചൻ, സ്റ്റോർ റൂം എന്നിവയും മൂന്നാംഘട്ടത്തിൽ ഡൈനിങ് ഹാൾ കം കോൺഫറൻസ് ഹാൾ, മെഡിക്കൽ റൂം, ഇൻസ്പെക്‌ഷൻ റൂം, ക്ലാസ് റൂം, 400 ആൺകുട്ടികൾക്കും 200 പെൺകുട്ടികൾക്കും 50 പരിശീലകർക്കും താമസസൗകര്യം, ഫയറിങ് റേഞ്ച്, ഒബ്റ്റക്കിൾ റേഞ്ച്, റോക്ക് ക്ലൈംബിങ് ട്രെയിനിങ് സെന്റർ, ഇന്റേണൽ റോഡ്, ദേശീയനിലവാരത്തിലുള്ള പരിശീലനകേന്ദ്രത്തിന്റെ അനുബന്ധ നിർമാണപ്രവൃത്തികൾ എന്നിവയുമാണ് നിർമിക്കുന്നത്. രണ്ടുകോടി രൂപ ചെലവിൽ ഒന്നാംഘട്ടത്തിൽ ഉൾപ്പെട്ട ഹെലിപാഡിന്റെയും പരേഡ് ഗ്രൗണ്ടിന്റെയും നിർമാണം പൂർത്തിയായി. ഇതിന്റെയും രണ്ടാംഘട്ടപ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനവും വെള്ളി വൈകിട്ട് നാലിന് മന്ത്രി ആർ ബിന്ദു നിർവഹിക്കും. ഡി കെ മുരളി എംഎൽഎ അധ്യക്ഷനാകും. സംസ്ഥാന സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസവകുപ്പിനുകീഴിലാണ് ദേശീയനിലവാരത്തിലുള്ള പരിശീലനകേന്ദ്രം. അടിയന്തരഘട്ടങ്ങളിൽ സർക്കാരിനും ജില്ലാഭരണത്തിനും ദുരന്തനിവാരണപ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്താം.പാട്ടറ പാങ്ങലുകുന്നിൽ റവന്യുവകുപ്പിന്റെ ഉടമസ്ഥതയിലുള്ള എട്ടര ഏക്കറിലാണ് കേന്ദ്രം. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 650 മുതൽ 1000 കേഡറ്റുകൾക്ക് ഒരേസമയം താമസിച്ച് പരിശീലനം നേടാം. അത്രതന്നെ ആളുകളെ ഭാഗമായി താമസിപ്പിക്കാനും കഴിയും.പരിശീലന ഹാളുകൾ, ഡോർമിറ്ററി, ഡൈനിങ് ഹാൾ കം കോൺഫറൻസ് ഹാൾ, ക്യാമ്പ് ഓഫീസ്, ഫയറിങ് റേഞ്ച്, പർവതാരോഹണം, പാരച്യൂട്ട് പരിശീലനം എന്നിവയുടെയും കര, നാവിക, വ്യോമ സേനാവിഭാഗങ്ങളുടെ പ്രാഥമികപരിശീലനവും ട്രക്കിങ്ങും ഉൾപ്പെടെ ഇവിടെ ഒരുക്കും.










0 comments