ആശങ്കമുനയായി മുതലപ്പൊഴി; ഒരാഴ്ചയ്‌ക്കിടെ 4 അപകടം

അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ മത്സ്യമേഖലയിൽ ആശങ്കയുയർത്തുന്നു. കടൽ പ്രക്ഷുബ്‌ധമായതോടെ ഒരാഴ്ചയ്‌ക്കിടെ അഴിമുഖമുനമ്പിൽ വള്ളങ്ങൾ അപകടത്തിൽപ്പെട്ട് 13ൽപ്പരം മത്സ്യത്തൊഴിലാളികൾക്ക് സാരമായി പരിക്കേറ്റു.
ചിറയിൻകീഴ്
അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ മത്സ്യമേഖലയിൽ ആശങ്കയുയർത്തുന്നു. കടൽ പ്രക്ഷുബ്‌ധമായതോടെ ഒരാഴ്ചയ്‌ക്കിടെ അഴിമുഖമുനമ്പിൽ വള്ളങ്ങൾ അപകടത്തിൽപ്പെട്ട് 13ൽപ്പരം മത്സ്യത്തൊഴിലാളികൾക്ക് സാരമായി പരിക്കേറ്റു. മത്സ്യത്തൊഴിലാളികളും ഫിഷറീസ് വകുപ്പ് നിയോഗിച്ച ലൈഫ് ഗാർഡുകളും സമയോചിതമായി ഇടപെട്ടതിനാലാണ് വൻ ദുരന്തങ്ങൾ ഉണ്ടാകാത്തത്. വർഷങ്ങളായി സംസ്ഥാനത്ത് ഏറ്റവും അപകടമുണ്ടാക്കുന്ന തുറമുഖമായി മുതലപ്പൊഴി മാറി. ഇതുവരെ 72ൽ അധികം മത്സ്യത്തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമായത്. 2022 മുതൽ 2025 വരെ മാത്രം 17 പേർ മരിച്ചു. ഏറെപ്പേർക്ക് ഗുരുതര പരിക്കേറ്റു. അഴിമുഖ ചാനലിലെ മണൽ നീക്കൽ നിലച്ചതാണ് തുറമുഖ കവാടത്തിൽ അപകടങ്ങൾക്ക് വഴിയൊരുക്കിയത്. ഡ്രഡ്ജിങ് മുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. അഴീക്കൽ തുറമുഖത്തുനിന്ന് ഡ്രഡ്ജിങ്ങിനായി എത്തിച്ച ചന്ദ്രഗിരി ഡ്രഡ്‌ജർ ആദ്യംമുതൽതന്നെ സാങ്കേതിക തകരാറുകൾമൂലം ഭാഗികമായി മാത്രമാണ് മണൽ നീക്കിയത്. പുലിമുട്ടുകൾക്ക് ഇടയിലെ കവാടത്തിൽ മണലടിഞ്ഞ് ആഴം കുറയുകയും വള്ളങ്ങൾ വരുമ്പോൾ അടിത്തട്ടിൽ ഇടിക്കുകയോ തിരയിൽപ്പെട്ട്മറിയുകയോ ചെയ്താണ് ഏറെയും അപകടം. കായലും കടലും ചേരുന്ന ഭാഗമായതിനാൽ എപ്പോഴും ശക്തമായ അടിയൊഴുക്കുമുണ്ടാകും. അഴിമുഖം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി നിരവധി തവണ പഠനം നടത്തി പുലിമുട്ടിന്റെ ഘടനയിൽ രൂപമാറ്റം വരുത്തുന്ന പ്രവൃത്തി പകുതിയായെങ്കിലും ഫലപ്രാപ്തിയിലെത്തുമോ എന്നതിൽ മത്സ്യത്തൊഴിലാളികൾക്ക് ആശങ്കയുണ്ട്. തെക്കുഭാഗത്ത് 425 മീറ്റർ നീട്ടി കവാടം വടക്കുഭാഗം വരുന്ന വിധമാണ് പുനർനിർമിക്കുന്നത്. കാലവർഷക്കാലത്ത് ശക്തമാകുന്ന വടക്കൻ കടലാക്രമണത്തെ നിലവിലെ രൂപകൽപ്പനയ്ക്ക് പ്രതിരോധിക്കാനാകില്ലെന്ന് പരന്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. അത് സാധൂകരിക്കുന്ന നിലയിലാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപകടങ്ങൾ സൂചിപ്പിക്കുന്നത്.











0 comments