അവഗണനയുടെ ട്രാക്കിൽ മുരുക്കുംപുഴ

മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന് സമീപം കുറ്റിച്ചെടികൾ വളർന്നനിലയിൽ
ചിറയിൻകീഴ്
കാടുകയറിയ വഴി, വെള്ളമില്ല, മേൽക്കൂരയില്ല അവഗണനയുടെ ട്രാക്കിലോടുകയാണ് മുരുക്കുംപുഴ റെയിൽവേ സ്റ്റേഷൻ. മൂന്ന് ട്രാക്കും രണ്ടു പ്ലാറ്റ്ഫോമുമുള്ള ഹാൾട്ടിങ് സൗകര്യമുള്ള സ്റ്റേഷനായിട്ടും അടിസ്ഥാനസൗകര്യങ്ങൾ ഒട്ടുമില്ല. തിരുവനന്തപുരത്തുനിന്ന് 22 കിലോമീറ്റർ അകലെയാണ് സ്റ്റേഷൻ. ഇരു പ്ലാറ്റ്ഫോമുകളുടെയും വശങ്ങളിൽ കാടുകയറി യാത്രക്കാർക്ക് എത്തിച്ചേരാൻ കഴിയാത്ത അവസ്ഥയാണ്. ഇഴജന്തുക്കളെ ഭയന്ന് ട്രാക്കുകളിലൂടെയാണ് യാത്രക്കാർ സ്റ്റേഷനിലെത്തുന്നത്. ഒന്നാം പ്ലാറ്റ്ഫോമിലെ ശുദ്ധജല ടാപ്പുകളിൽ വെള്ളം നിലച്ചിട്ട് മാസങ്ങളായി. രണ്ടാം പ്ലാറ്റ്ഫോമിൽ ടാപ്പുകളേയില്ല. ഇവിടെ മേൽക്കൂരയില്ലാത്തതും ഇരിക്കാൻ വേണ്ടത്ര സൗകര്യമില്ലാത്തതും ദുരിതം വർധിപ്പിക്കുന്നു. മൊബൈൽ ഫോൺ ചാർജിങ്ങിനുള്ള സംവിധാനവുമില്ല. സ്റ്റേഷൻ പരിസരമാകെ മാലിന്യം തള്ളൽ കേന്ദ്രമായി മാറി. സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡുകളുടെ സ്‌ഥിതിയും ദയനീയം. മാലിന്യങ്ങൾ നിറഞ്ഞ പാതയോരത്ത് കാടുകയറി തെരുവുനായകളുടെയും ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രമായി മാറി. വഴിവിളക്കുകൾ പ്രവർത്തനരഹിതമാണ്. രാത്രികാല പൊലീസ് പട്രോളിങ് നിലച്ചതോടെ സാമൂഹ്യവിരുദ്ധ സംഘങ്ങളുടെ താവളമായി മാറുകയാണ് സ്റ്റേഷനും പരിസരവുമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. സ്റ്റേഷനിൽ വരുമാനം കുറവാണെന്ന് പറഞ്ഞാണ് യാത്രക്കാർക്ക് അടിസ്ഥാനസൗകര്യങ്ങൾ റെയിൽവേ തിരസ്കരിക്കുന്നത്. സ്റ്റേഷൻ നവീകരിച്ച് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ച് യാത്രാദുരിതം തീർക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.











0 comments