മുതലപ്പൊഴിയിലെ മണ്ണുനീക്കല്‍ ദ്രുതഗതിയില്‍

സ്വന്തം ലേഖിക
Published on Dec 05, 2025, 12:00 AM | 1 min read
തിരുവനന്തപുരം
മുതലപ്പൊഴിയില്‍ അഴിമുഖത്തും ചാനലിലും അടിഞ്ഞ മണ്ണ് നീക്കംചെയ്യല്‍ ദ്രുതഗതിയിൽ നടക്കുകയാണെന്ന് കലക്ടര്‍ അറിയിച്ചു. മുതലപ്പൊഴിയിലുണ്ടാകുന്ന അപകടങ്ങളെ തുടർന്ന് ന്യൂനപക്ഷ കമീഷൻ നടത്തിയ സിറ്റിങ്ങില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. കാലാവസ്ഥ അനുകൂലമായതിനാൽ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രവൃത്തികൾ പൂർത്തീകരിക്കും. തെക്കേ പുലിമുട്ടിന്റെ നീളം കൂട്ടുന്ന പ്രവൃത്തിയും ഹാർബറിന്റെ തെക്ക്ഭാഗത്ത് വീണുകിടക്കുന്ന കല്ലുകളും ടെട്രാപോഡുകളും നീക്കം ചെയ്യുന്നതോടെ തുറമുഖത്തിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നും കലക്ടര്‍ അറിയിച്ചു. പൊഴിയടഞ്ഞതിനാല്‍ മത്സ്യബന്ധനത്തിന് പോകാനാകാത്ത തൊഴിലാളികൾക്ക് ധനസഹായം നൽകാന്‍ എട്ടുകോടി രൂപയുടെ പ്രൊപ്പോസൽ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഫിഷറീസ് ഡയറക്ടറും പറഞ്ഞു. മുതലപ്പൊഴിയിൽ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നൽകിയ ധനസഹായത്തിന്റെയും ധനസഹായം ലഭിക്കാത്ത കുടുംബങ്ങളുടെയും വിവരങ്ങളും സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വെങ്ങാനൂർ പഞ്ചായത്തിലെ മുട്ടയ്ക്കാട് എൽഎംഎസ് എൽപി സ്കൂളിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ സ്‌കൂൾ മാനേജ്‌മെന്റ് കമീഷൻ മുമ്പാകെ സമർപ്പിച്ച ഹർജിയിൽ, രേഖകളും റിപ്പോര്‍ട്ടും രണ്ടാഴ്ചയ്ക്കുള്ളിൽ ഹാജരാക്കുവാൻ പഞ്ചായത്ത് അധികൃതർക്ക് കമീഷൻ നിർദേശം നൽകി. കമീഷൻ ആസ്ഥാനത്ത് നടന്ന സിറ്റിങ്ങില്‍ ചെയർമാൻ അഡ്വ. എ എ റഷീദ് പരാതികള്‍ പരിഗണിച്ചു. ഇനിയുള്ള പരാതികള്‍ ഫോണിലൂടെയും അറിയിക്കാം. ഫോണ്‍ : 9746515133.










0 comments