ചിറയിൻകീഴിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം

ചിറയിൻകീഴ്
ചിറയിൻകീഴിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ. വിദ്യാർഥികളും സർക്കാർ ജീവനക്കാരുമടക്കം ദിവസേന നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനാണിത്. വേണ്ടത്ര സ്റ്റോപ്പ് ഇല്ലാത്തതിനാൽ യാത്രക്കാർ വലയുകയാണ്. അമൃത് ഭാരത് പദ്ധതി വഴി സ്റ്റേഷൻ നവീകരിച്ചിരുന്നു. ഉദ്ഘാടനത്തോടെ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുമെന്ന് ഉറപ്പും നൽകി. എന്നാൽ ഉറപ്പുകൾ അധികൃതർ പാലിച്ചില്ല. ഏറനാട് എക്സ്പ്രസിന് സ്റ്റോപ്പനുവദിക്കണമെന്ന് തിരുവനന്തപുരം ഡിവിഷൻ റെയിൽവേക്ക് ശുപാർശ ചെയ്തിരുന്നു. എന്നാൽ ചിറയിൻകീഴിനെ തഴഞ്ഞ് ശാസ്താംകോട്ടയിലാണ് സ്‌റ്റോപ്പനുവദിച്ചത്. റെയിൽവേ ബോർഡ് ചെയർമാനും അടൂർ പ്രകാശ് എംപിക്കും ഡിആർഎമ്മിനും അസോസിയേഷൻ നിരവധി തവണ നിവേദനം നൽകി. റെയിൽവേക്ക് ഏറെ വരുമാനം ലഭിക്കുന്ന സ്റ്റേഷനാണ് ചിറയിൻകീഴ്. ഇന്റർസിറ്റി എക്‌സ്‌പ്രസ്, ചെന്നൈ മെയിൽ, അമൃത എക്‌സ്‌പ്രസ്, മാവേലി എക്‌സ്‌പ്രസ്, പുനലൂർ കന്യാകുമാരി പാസഞ്ചർ, ഏറനാട്, അനന്തപുരി എക്‌സ്‌പ്രസ് എന്നിവയ്ക്ക് സ്‌റ്റോപ്പ് അനുവദിക്കണം. ഇതിനായി എംപിമാരായ അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പരിശ്രമം ഉണ്ടാകണം. ഇതിനായി മുൻകൈ എടുക്കണമെന്നഭ്യർഥിച്ച് പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ രമ്യ ഹരിദാസ് എംഎൽഎക്ക് നിവേദനം നൽകി. പ്രസിഡന്റ് അഡ്വ. പി കെ ഗോപിനാഥൻ, എൻ എസ് അനിൽ , സജീവ് മോഹൻ, കെ ദിനേശ്, രാധാകൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.









0 comments